കണ്ണൂർ: പങ്കാളിയെ കിട്ടുമെന്ന പ്രതീക്ഷയിൽ വിവാഹ ബ്യൂറോയിൽ രജിസ്റ്റർ ചെയ്ത് കാത്തിരുന്നത് ഒമ്പത് വർഷത്തോളമാണ്. ഒടുവിൽ യാതൊരു നടപടിയും ഉണ്ടാകാതെ വന്നതോടെ വിവാഹ ബ്യൂറോയിൽ രജിസ്റ്റർ ചെയ്ത പണം തിരിക ആവശ്യപ്പെട്ടു. എന്നാൽ പണം നൽകാൻ വിവാഹബ്യൂറോ അധികൃതർ തയ്യാറാകാതെ വന്നതോടെ 40കാരൻ ഉപഭോക്തൃ കോടതിയെ സമീപിച്ചു.
3000 രൂപയടച്ചാണ് യുവാവ് വിവാഹബ്യൂറോയിൽ രജിസ്റ്റർ ചെയ്തത്. തനിക്ക് നഷ്ടമായ മനസമാധാനത്തിന് പകരമായും പണം നൽകണമെന്ന ആവശ്യം വിവാഹബ്യൂറോ നിഷേധിച്ചെങ്കിലും കോടതി യുവാവിനെ കൈവിട്ടില്ല. 8000 രൂപ നഷ്ടപരിഹാരം നൽകാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. 40കാരനായ കണ്ണൂർ സ്വദേശി 2016ലാണ് വിവാഹബ്യൂറോയിൽ രജിസ്റ്റർ ചെയ്തത്. കണ്ണൂർ ടൗണിൽ പ്രവർത്തിക്കുന്ന വിവാഹബ്യൂറോയിലാണ് ഇയാൾ 3000 രൂപ അടച്ച് രജിസ്റ്റർ ചെയ്തത്. കാസർകോട് പെൺകുട്ടിയുണ്ടെന്ന് അറിയിച്ചെങ്കിലും പിന്നീട് വിവാഹബ്യൂറോയുടെ ഭാഗത്തു നിന്നും യാതൊരു പ്രതികരണവും ഉണ്ടായില്ല.
അർബുദ ബാധിതനായ യുവാവിന്‍റെ പിതാവിന് മകന്‍റെ വിവാഹം കാണണമെന്ന് അതിയായ ആഗ്രഹം ഉണ്ടായിരുന്നു. എന്നാൽ പല ആലോചനകളും മുന്നോട്ടുവച്ച വിവാഹബ്യൂറോയുടെ ഭാഗത്തു നിന്നും പിന്നീട് മറുപടികളൊന്നും വരാതെ വന്നതോടെ യുവാവിന്‍റെ വിവാഹം നീണ്ടുപോവുകയായിരുന്നു. മകന്‍റെ വിവാഹം കാണണമെന്ന ആഗ്രഹം സാധിക്കാൻ കഴിയാതെ യുവാവിന്‍റെ അച്ഛൻ കഴിഞ്ഞ വർഷം മരണപ്പെട്ടു. തന്നെ മാനസികമായി കൂടി തകർത്ത വിവാഹബ്യൂറോയിൽ നിന്നും രജിസ്റ്റർ ചെയ്ത പണവും സമാധാനം തകർത്തതിനുള്ള നഷ്ടപരിഹാരവും ആവശ്യപ്പെട്ട് യുവാവ് ആദ്യം വിവാഹബ്യൂറോയെ സമീപിച്ചു. അവരുടെ ഭാഗത്തു നിന്നും പ്രതികരണം ലഭിക്കാതെ വന്നതോടെ ഉപഭോക്തൃ കോടതിയെ സമീപിക്കുകയായിരുന്നു.
യുവാവിന്‍റെ പരാതിയിൽ ഉപഭോക്തൃ കോടതി 8000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടു. രജിസ്ട്രേഷൻ തുകയും മാനസിക സമ്മർദ്ദം തകർത്തതിന് 3000 രൂപയും വ്യവഹാര ചെലവായി 2000 രൂപയും നൽകാനാണ് ജില്ലാ ഉപഭോക്തൃ ഫോറം ഉത്തരവിട്ടത്. എതിർകക്ഷിയായ വിവാഹബ്യൂറോ അധികൃതർ ഹാജരാകാഞ്ഞ സാഹചര്യത്തിൽ പരാതിക്കാരന്‍റെ തെളിവുകളുടെ അടിസ്ഥാനത്തിൽ ജൂൺ 30ന് തുക നൽകാനാണ് കോടതി ഉത്തരവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.