എ.ഡി.ജി.പി ആര്‍. ശ്രീലേഖക്കെതിരായ റിപ്പോര്‍ട്ട്: ചീഫ് സെക്രട്ടറിയുടെ നടപടിയില്‍  വിജിലന്‍സ് കോടതിക്ക് അതൃപ്തി

തിരുവനന്തപുരം: എ.ഡി.ജി.പി ആര്‍. ശ്രീലേഖ ഗതാഗത കമീഷണറായിരിക്കെ ക്രമക്കേടും നിയമന അഴിമതിയും നടത്തിയെന്ന വകുപ്പുതല റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറി എസ്. എം. വിജയാനന്ദ് കൈകാര്യം ചെയ്ത രീതിയില്‍ വിജിലന്‍സ് കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. ഉന്നത ഉദ്യോഗസ്ഥക്കെതിരായ ഗൗരവതരമായ ആരോപണങ്ങളില്‍ നടപടി വൈകിപ്പിച്ചതിനെ കോടതി നിശിതമായി വിമര്‍ശിച്ചു. ഫയല്‍ കൈകാര്യം ചെയ്തിരുന്ന രണ്ട് ഉദ്യോഗസ്ഥര്‍ സ്ഥലം മാറി പോയതാണ് കാലതാമസത്തിന് കാരണമെന്ന ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടാണ് കോടതിയെ ചൊടിപ്പിച്ചത്. ശ്രീലേഖക്കെതിരായ റിപ്പോര്‍ട്ടുകള്‍ ചീഫ് സെക്രട്ടറി പൂഴ്ത്തിയെന്നാരോപിച്ച് വിജിലന്‍സ് കോടതിയില്‍ ഹരജി വന്നതിന് തൊട്ടുപിന്നാലെ ചീഫ് സെക്രട്ടറി എ.ഡി.ജി.പിക്ക് ക്ളീന്‍ ചിറ്റ് നല്‍കിയിരുന്നു. ഇത് ഹരജിക്കാരന്‍ കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നപ്പോള്‍ വിജിലന്‍സ് അന്വേഷണത്തിന് ചീഫ് സെക്രട്ടറിയുടെ നടപടി തടസ്സമാകില്ളെന്ന് ജഡ്ജി എ. ബദറുദ്ദീന്‍ വ്യക്തമാക്കി. 

ഗതാഗത കമീഷണറായിരിക്കെയുള്ള ആര്‍. ശ്രീലേഖക്കെതിരായ ആരോപണം സംബന്ധിച്ച് പിന്നീട് വന്ന എ.ഡി.ജി.പി ടോമിന്‍ ജെ. തച്ചങ്കരി നടത്തിയ അന്വേഷണത്തില്‍ വ്യാപകമായ ക്രമക്കേടുകളും നിയമലംഘനങ്ങളും കണ്ടത്തെിയിരുന്നു. ആരോപണങ്ങള്‍ സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം ശിപാര്‍ശ ചെയ്ത് അന്നത്തെ ഗതാഗത സെക്രട്ടറിക്ക് തച്ചങ്കരി റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് സെക്രട്ടറിതലത്തില്‍ നടത്തിയ അന്വേഷണത്തില്‍ തച്ചങ്കരിയുടെ കണ്ടത്തെല്‍ ശരിവെക്കുകയും അടിയന്തര വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു. ഈ റിപ്പോര്‍ട്ടിനെ ശരിവെച്ച് അഡീഷനല്‍ ചീഫ് സെക്രട്ടറി, ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ എന്നിവര്‍ കൂടി ഒപ്പിട്ട ശിപാര്‍ശ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദിന് കൈമാറി. എന്നാല്‍ പിന്നീട് ഈ റിപ്പോര്‍ട്ടിന്‍മേല്‍ നടപടി സ്വീകരിക്കാതെ ചീഫ് സെക്രട്ടറി ശിപാര്‍ശ പൂഴ്ത്തിയെന്നാരോപിച്ച് പാഴ്ച്ചിറ നവാസാണ് കോടതിയെ സമീപിച്ചത്.

Tags:    
News Summary - vigilence court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.