കൊച്ചി: വ്യാപാരിയെ ആക്രമിച്ച് പണം തട്ടിയ കേസിൽ കൊച്ചി കോർപറേഷനിലെ കൗൺസിലർ അടക്കം മൂന്നു പേർ അറസ്റ്റിൽ. വാതുരുത്തിയിലെ കോൺഗ്രസ് കൗൺസിലറും യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ സെക്രട്ടറിയുമായ ടിബിൻ ദേവസ്യയാണ് അറസ്റ്റിലായത്.
വ്യാഴാഴ്ച ഉച്ചയോടെ ഇടപ്പള്ളി ജവാൻ ക്രോസ് റോഡിലെ വസ്ത്രവ്യാപാരിയെ പത്തോളം വരുന്ന സംഘം കടയിൽ തടഞ്ഞുവെച്ചത്. പണം ആവശ്യപ്പെട്ട് വൈകുന്നേരം വരെ മർദിക്കുകയും തടഞ്ഞുവെക്കുകയും ചെയ്തെന്നാണ് പരാതിയിൽ പറയുന്നത്.
പണം കിട്ടാതായതോടെ വ്യാപാരിയുടെ ഭാര്യാപിതാവ് ജോലി ചെയ്യുന്ന ആശുപത്രിയിൽ എത്തുകയും നിർബന്ധിച്ച് 20 ലക്ഷം രൂപയുടെ ബോണ്ടുകൾ ഒപ്പിട്ടു വാങ്ങുകയും ചെയ്തു. കൂടാതെ, രണ്ട് ലക്ഷം രൂപ അക്കൗണ്ട് വഴിയും വാങ്ങി.
പൊലീസ് അന്വേഷണത്തിൽ പ്രതികൾ രണ്ട് ലക്ഷം രൂപ അക്കൗണ്ടിൽ വാങ്ങിയെന്ന് കണ്ടെത്തിയിരുന്നു. ഒന്നാം പ്രതി ഷിയാസിന് വേണ്ടിയാണ് ടിബിന്‍റെ നേതൃത്വത്തിൽ പത്തംഗ സംഘം അക്രമങ്ങൾ നടത്തിയത്. കാസർകോട് സ്വദേശിയായ വ്യാപാരി കൊച്ചിയിലാണ് കച്ചവടം നടത്തുന്നത്.
2017ൽ ഖത്തറിൽവെച്ച് നടന്ന ബിസിനസ് ഇടപാടുമായി ബന്ധപ്പെട്ട് 40 ലക്ഷം രൂപ കിട്ടാനുണ്ടെന്നാണ് അക്രമിസംഘം പറയുന്നത്. എന്നാൽ, ഇക്കാര്യം വ്യാപാരി നിഷേധിച്ചു. എളമക്കര പൊലീസ് ആണ് കേസ് അന്വേഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.