പ്രതീകാത്മക ചിത്രം

യുദ്ധം: നിർമാണ മേഖലയും പ്രതിസന്ധിയിലേക്ക്, സാമഗ്രികൾക്ക് വില കുതിച്ചുയരുന്നു

കൊച്ചി: പശ്ചിമേഷ്യൻ യുദ്ധം സൃഷ്ടിച്ച പ്രതിസന്ധി സംസ്ഥാനത്തെ കെട്ടിടനിർമാണ മേഖലയെയും ബാധിക്കുന്നു. യുദ്ധം തുടങ്ങിയ ശേഷം പ്രധാന നിർമാണ സാമഗ്രികളുടെ വില ഓരോ ദിവസവും കുതിച്ചുയരുകയാണ്. കമ്പി, സിമന്‍റ്, വയറിങ്-പ്ലംബിങ് സാമഗ്രികൾ എന്നിവയുടെ വില കാര്യമായി വർധിച്ചിട്ടുണ്ട്. ഇതോടെ, കെട്ടിട നിർമാണച്ചെലവും ഉയർന്നതായി ഈ രംഗത്തുള്ളവർ പറയുന്നു.

കമ്പി വിലയെയാണ് നിലവിലെ സാഹചര്യം കാര്യമായി ബാധിച്ചത്. മൂന്നാഴ്ച മുമ്പ് കിലോക്ക് 57 രൂപയായയിരുന്ന കമ്പിക്ക് ഇപ്പോൾ ബ്രാൻഡിനും ഇനത്തിനും അനുസരിച്ച് 75 രൂപ വരെ നൽകണം. എൽ.പി.ജി ക്ഷാമം കമ്പിയുടെ ഉൽപാദനത്തെ ബാധിച്ചതിന് പുറമെ കടത്തുകൂലി വർധനയും വിലകൂടാൻ കാരണമായി. ഉരുക്ക് നിർമാണത്തിന്‍റെ വിവിധ ഘട്ടങ്ങളായ റീ ഹീറ്റിങ്, അനീലിങ്, ഗാൽവനൈസിങ്, ഫോർജിങ്, കാസ്റ്റിങ് എന്നിവക്ക് എൽ.പി.ജി ആവശ്യമാണ്.

സിമന്‍റ് വില 300 രൂപയിൽനിന്ന് 330 മുതൽ 350 വരെയായി. ഇനിയും കൂടാനാണ് സാധ്യതയെന്ന് വ്യാപാരികൾ പറയുന്നു. വിലവർധന ഒഴിവാക്കാൻ വ്യാപാരികളുടെ ഡിസ്കൗണ്ട് വെട്ടിക്കുറക്കുമെന്ന് കമ്പനികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ, ഈ നഷ്ടം നികത്താൻ വില വർധിപ്പിക്കാൻ വ്യാപാരികൾ നിർബന്ധിതരാകും. സിമന്‍റ് ഇറക്കുമതിയിൽ ലോകത്ത് 25ാം സ്ഥാനത്താണ് ഇന്ത്യ. ഇറാൻ, യു.എ.ഇ, നേപ്പാൾ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നാണ് പ്രധാന ഇറക്കുമതി.

മേച്ചിൽ ഷീറ്റ് ചതുരശ്രയടിക്ക് 29.50 രൂപയായിരുന്നത് 33.50 ആയും ജി.ഐ പൈപ്പ് കിലോക്ക് 73.50ൽനിന്ന് 84 ആയും ജി.ഐ കോയിൽ കിലോക്ക് 88ൽനിന്ന് 95 ആയും ജി.ഐ പ്ലെയിൻ ഷീറ്റ് കിലോക്ക് 84ൽനിന്ന് 90 ആയും അലൂമിനിയം ഷീറ്റ് കിലോക്ക് 395ൽനിന്ന് 415 ആയും വർധിച്ചു. വയറിങ് സാമഗ്രികൾക്ക് 40 ശതമാനവും പ്ലംബിങ് സാമഗ്രികൾക്ക് 20 ശതമാനവും വില വർധിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് നിർമാണ ചെലവ് 25 ശതമാനം ഉയർന്നതായി ബിൽഡേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ കൊച്ചി ചെയർമാൻ ജോർജ് പാലാൽ പറഞ്ഞു. 

Tags:    
News Summary - War: The construction sector is also facing a crisis, with prices of materials soaring.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.