പ്രതീകാത്മക ചിത്രം
തൊടുപുഴ: പാചകവാതക ക്ഷാമം വിനോദ സഞ്ചാര മേഖലയിൽ കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നു. പ്രധാന വിനോദ സഞ്ചാര മേഖലകളിലെത്തുന്നവർ കൂടുതലായി ആശ്രയിക്കുന്നത് ഹോട്ടലുകളെയാണ്. ഇവയിൽ പലതിനും പൂട്ട് വീണുതുടങ്ങി. പാചക വാതക ക്ഷാമത്തെ തുടർന്ന് മൂന്നാറിൽ തുറന്നുപ്രവർത്തിക്കുന്ന പല ഹോട്ടലുകളും വിഭവങ്ങളുടെ എണ്ണം ചുരുക്കി. ചില ഹോട്ടലുകളിൽ ഉച്ചയൂണ് മാത്രമാണ് ലഭിക്കുന്നത്. വേവ് കൂടിയ വിഭവങ്ങൾ പലയിടത്തും അപ്രത്യക്ഷമായി. തേക്കടിയിൽ പല ഹോട്ടലുകളിലും മെനുവിലടക്കം മാറ്റങ്ങൾ വരുത്തി.
സംസ്ഥാനത്തെ വൻ കിട റിസോർട്ടുകളിലെ റെസ്റ്റോറന്‍റുകൾ ഉൾപ്പെടെ പ്രതിസന്ധി പരിഹരിക്കാനുള്ള നെട്ടോട്ടത്തിലാണ്. പാചക വാതകം കൂടുതൽ ചെലവാകുന്ന വിഭവങ്ങൾ പലരും മെനുവിൽനിന്ന് ഒഴിവാക്കുകയാണ്. ചൈനീസ് വിഭവങ്ങളൊക്കെ റിസോർട്ടുകളിൽനിന്നടക്കം അപ്രത്യക്ഷമായി. പലരും വിറകടുപ്പിലേക്കും ഇൻഡക്ഷൻ കുക്കറുകളിലേക്കും മാറാൻ ശ്രമിക്കുന്നുണ്ടെങ്കിലും നഗരപ്രദേശങ്ങളിലെ ഹോട്ടലുകളിൽ ഇത് പ്രായോഗികമല്ലെന്ന് ഉടമകൾ ചൂണ്ടിക്കാട്ടുന്നു. നിലവിലെ സ്ഥിതി തുടർന്നാൽ വരുംദിവസങ്ങളിൽ മറ്റു ഹോട്ടലുകളും അടച്ചിടേണ്ടിവരുമെന്ന് ഹോട്ടൽ ആൻഡ് റസ്റ്റോറന്‍റ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു.
വിറകിന് വില കൂടിയതിനൊപ്പം ലഭ്യതകുറവുമുണ്ട്. ക്ഷാമം വർധിച്ചതോടെ വിഭവങ്ങളുടെ വില വർധിപ്പിക്കുന്നുമുണ്ട്. പരീക്ഷക്കാലമായതിനാൽ മൂന്നാറിൽ ഇപ്പോൾ ഓഫ് സീസാണാണ്. എന്നാൽ ഏപ്രിൽ മുതൽ സഞ്ചാരികളുടെ തിരക്കാരംഭിക്കും. ഇപ്പോഴത്തെ സ്ഥിതി തുടർന്നാൽ വിനോദസഞ്ചാര മേഖലക്ക് വലിയ തിരിച്ചടിയാകും. ഹോട്ടലുകളും മറ്റും അടക്കുന്നത് വിനോദ സഞ്ചാര മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരെയും ആശങ്കയിലാക്കുന്നു. ഹോട്ടലുകൾ അടച്ചാൽ തൊഴിലാളികളുടെയും വരുമാനം നിലക്കും. വാണിജ്യാവശ്യത്തിനുള്ള എൽ.പി.ജി അവശ്യ സർവിസ് മേഖലയിൽ മാത്രമാക്കിയത് ഭക്ഷണ ഉൽപാദന-വിതരണ മേഖലകളെയും ഇതുമായി പരസ്പരം ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന പലചരക്ക്, പഴം, പച്ചക്കറി കാറ്ററിങ് തുടങ്ങിയ മേഖലയെയും ബാധിച്ചുതുടങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.