'അപമാനിക്കപ്പെട്ട മലപ്പുറം കാരുണ്യം കൊണ്ട് പ്രതികരിക്കുന്നു'- മലപ്പുറത്തിെൻറ നന്മയെ പ്രകീർത്തിച്ച് 'ദി ടെലഗ്രാഫ്'

ന്യൂഡൽഹി: കരിപ്പൂരിലുണ്ടായ വിമാന അപകടത്തില്‍പ്പെട്ടവരുടെ ജീവന്‍ രക്ഷിക്കാന്‍ മലപ്പുറത്തെ ജനങ്ങള്‍ ഒത്തൊരുമിച്ചതിനെ പ്രകീര്‍ത്തിച്ച് 'ദി ടെലഗ്രാഫ്' ദിനപത്രം. 'അപമാനിക്കപ്പെട്ട മലപ്പുറം കാരുണ്യം കൊണ്ട് പ്രതികരിക്കുന്നു' എന്ന തലക്കെട്ടോടെ ഞായറാഴ്ചത്തെ പത്രത്തിെൻറ ഒന്നാം പേജിൽ മുഖ്യവാര്‍ത്തയായാണ് ഇത് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

തങ്ങള്‍ക്കെതിരെ ഉയര്‍ത്തിയ ഓരോ അപമാനത്തിനും അതിനേക്കാൾ ഉച്ചത്തിലുള്ള മറുപടിയാണ് മലപ്പുറത്തെ ജനങ്ങള്‍ നല്‍കിയിരിക്കുന്നതെന്ന് ലേഖനത്തില്‍ പറയുന്നു. കേരളത്തിലെ മുസ്‍ലിം ഭൂരിപക്ഷ ജില്ലയായ മലപ്പുറത്തിലെ ജനങ്ങള്‍ സംഘപരിവാറുകാര്‍ക്ക് ക്രൂരന്മാരോ തീവ്രവാദികളോ അല്ലെങ്കില്‍ ഇതിന് രണ്ടിനുമിടയിലുള്ളവരോ ആണ് എപ്പോളും. പാലക്കാട്ട് ഗര്‍ഭിണിയായ ആന സ്ഫോടകവസ്തു കടിച്ച് ചരിഞ്ഞപ്പോള്‍ അതും മലപ്പുറത്തിെൻറ ക്രൂരതയായാണ് ചിത്രകരിക്കപ്പെട്ടത്. മനേകാ ഗാന്ധി പോലും അത് ഏറ്റുപാടി.

പക്ഷേ, വെള്ളിയാഴ്ച രാത്രിയിൽ ലോകം കണ്ട ദൃശ്യം കരിപ്പൂര്‍ വിമാനത്താവളത്തിൽ തകര്‍ന്നുവീണ വിമാനത്തിലെ നൂറുകണക്കിന് ജീവന്‍ രക്ഷിക്കാന്‍ മലപ്പുറത്തുകാർ സ്വന്തം ജീവന്‍ പോലും മറന്ന് പ്രവര്‍ത്തിക്കുന്നതാണ്. അന്നേ ദിവസത്തെ അപകടത്തെ കുറിച്ചും അതിന് ശേഷം നാട്ടുകാരുടെ ഭാഗത്തുനിന്നുണ്ടായ ഇടപെടലിനെ കുറിച്ചും ടെലഗ്രാഫ് വിശദമായി വിവരിക്കുന്നുണ്ട്. കൊണ്ടോട്ടിയിലെയും പരിസരത്തെയും നൂറുകണക്കിനാളുകളാണ് രക്ഷാപ്രവര്‍ത്തനത്തിനായി വിവിധ വാഹനങ്ങളിലായി അപകടം നടന്ന സ്ഥലത്തേക്ക് എത്തിയത്.

ഏതുനിമിഷവും ആ വിമാനം പൊട്ടിത്തെറിച്ചേക്കുമെന്നതോ വിദേശത്തു നിന്നു വരുന്നവരായതുകൊണ്ട് കോവിഡ് 19 ബാധിതരായിരിക്കാനുള്ള സാധ്യതയുള്ളവരാണ് അപകടത്തില്‍പ്പെട്ടിരിക്കുന്നതെന്നോ ഒന്നും അവർ ഓർത്തില്ലെന്ന് ലേഖനത്തിൽ പറയുന്നു.

ദുരന്ത സ്ഥലത്ത് ആദ്യമെത്തിയ സന്നദ്ധപ്രവര്‍ത്തകരുടെ ഭാഗത്തുനിന്നുണ്ടായ പ്രവര്‍ത്തനങ്ങളെല്ലാം മലപ്പുറത്തിെൻറ ആതിഥ്യമര്യാദയുടെ പ്രശസ്തിയെ ശരിവെക്കുകയായിരുന്നു. സമീപ ജില്ലയായ കോഴിക്കോട് നിന്നുവരെ രക്ഷാപ്രവര്‍ത്തനത്തിന് ആളെത്തി. പുലർച്ചെ വരെ നീണ്ട രക്ഷാപ്രവര്‍ത്തനം, ആ വിമാനത്തിലെ അവസാന ആളെ വരെ പുറത്തെത്തിച്ച് ആശുപത്രിയിലാക്കിയതിന് ശേഷമാണ് അവസാനിപ്പിച്ചത്.

അതിനുശേഷം മലപ്പുറത്തേയും കോഴിക്കോട്ടേയും 16 ആശുപത്രികളിലായി അപകടത്തില്‍പ്പെട്ടവര്‍ക്കാവശ്യമായ രക്തം നല്‍കാന്‍ അവർ ക്യൂ നിന്നതും ലേഖനത്തിലുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ യുവാക്കളുടെ പ്രതിനിധിയായ ജുനൈദ് മുക്കൂദ്, ഫസല്‍ പുതിയകത്ത് എന്നീ യുവാക്കളുമായി സംസാരിച്ചാണ് 'ദി ടെലഗ്രാഫ്' വാർത്ത തയ്യാറാക്കിയിരിക്കുന്നത്.

Tags:    
News Summary - 'The Telegraph' congratulates Malappuram for rescue operations in Karipur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.