മലപ്പുറം: വര്‍ഷങ്ങളായി സംസ്ഥാനത്തെ അധ്യാപകര്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്ക് സര്‍ക്കാര്‍ പരിഹാരം കാണുമെന്ന് വിദ്യാഭ്യാസമന്ത്രി എന്‍. ഷംസുദ്ദീന്. മലപ്പുറം ജില്ല പഞ്ചായത്ത് ഹാളില്‍ ‘ഡിജിറ്റല്‍ സ്ക്വയര്‍’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. അധ്യാപകര്‍ക്ക് നിയമന അംഗീകാരം ലഭിക്കാത്തത്, ഭിന്നശേഷി നിയമനം തുടങ്ങിയ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രമം.
സ്കൂളുകളുടെ ഫിറ്റ്നസുമായി ബന്ധപ്പെട്ട് പ്രായോഗികമല്ലാത്ത നിബന്ധനകള്‍ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ഇത് പരിഹരിക്കുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പുമായി ചര്‍ച്ച നടത്തും. സൈബര്‍ സുരക്ഷയെക്കുറിച്ച് കുട്ടികളില്‍ അവബോധം ഉണ്ടാക്കാനുള്ള നടപടികള്‍ സ്വീകരിക്കും. കുട്ടികളുടെ എണ്ണക്കുറവ് കാരണം ഡിവിഷന് ഫാള്‍ ഉണ്ടായി അധ്യാപകരുടെ ജോലി നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായാല്‍ അധ്യാപക-വിദ്യാർഥി അനുപാതം 40 ആക്കുന്നതിന്റെ സാധ്യത പരിശോധിക്കും. 500 വിദ്യാര്‍ഥികള്‍ക്ക് ഒരു കായികാധ്യാപകന് എന്നത് 300 വിദ്യാര്‍ഥികള്‍ക്ക് ഒരു കായികാധ്യാപകന് എന്നാക്കി സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കൈറ്റിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ 14 ജില്ലകളിലും ഒരേസമയം സംഘടിപ്പിച്ച പ്രൈമറി സ്കൂള്‍ പ്രഥമാധ്യാപകരുടെ ശില്പശാലയും മന്ത്രി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ല പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ഡിജിറ്റല്‍ സ്ക്വയര്‍ പദ്ധതിയുടെ ഔദ്യോഗിക മാര്‍ഗരേഖ മന്ത്രി പ്രകാശനം ചെയ്തു. മുഴുവന്‍ ഐടി കോഓഡിനേറ്റര്‍മാര്‍ക്കും അധ്യാപകര്‍ക്കും കൈറ്റ് പ്രത്യേക പരിശീലനം നല്‍കുമെന്ന് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാര്‍ ഹാജി, സ്റ്റാൻഡിങ് കമ്മിറ്റി ചെയര്പേഴ്സൻമാരായ പി.കെ. അസ്ലു, ഷാഹിന നിയാസി, ജില്ല വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ കെ. ശ്രീജ ഗോപിനാഥ്, കൈറ്റ് ജില്ല കോഓഡിനേറ്റര്‍ മുഹമ്മദ് ഷെരീഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.