ന്യൂഡൽഹി: നിയമസഭകൾ പാസാക്കിയ ബില്ലുകളിൽ ഗവർണർമാർ എത്രയും പെട്ടെന്ന് തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി. ഇക്കാര്യം ഭരണഘടനയുടെ അനുഛേദം 200ൽ വ്യക്തമാക്കുന്നുണ്ടെന്നും കോടതി വ്യക്തമാക്കി. സംസ്ഥാന നിയമസഭ പാസാക്കിയ പത്തു ബില്ലുകളിൽ ഉടൻ തീരുമാനമെടുക്കാൻ തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജന് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സമർപ്പിച്ച ഹരജിയിൽ വാദംകേൾക്കവെയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെയും ജസ്റ്റിസ് പി.എസ്. നരസിംഹയുടെയും ബെഞ്ച് ഈ നിരീക്ഷണം നടത്തിയത്.
എല്ലാ ബില്ലുകൾക്കും ഗവർണർ അംഗീകാരം നൽകിയതായി കോടതിയെ അറിയിച്ചതിനെ തുടർന്ന് ഹരജി തള്ളി. ‘എത്രയും പെട്ടെന്ന് തീരുമാനമെടുക്കണമെന്നുള്ള’ ഭരണഘടന നിർദേശം പ്രധാനമാണെന്നും ഇക്കാര്യം ബന്ധപ്പെട്ടവർ മനസ്സിൽ സൂക്ഷിക്കണമെന്നും കോടതി വ്യക്തമാക്കി. ബി.ജെ.പി ഇതര സർക്കാറുകൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലുടനീളം ഗവർണർമാർ ഈ സമീപനമാണ് തുടരുന്നതെന്ന് തെലങ്കാനക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ കോടതിയിൽ പറഞ്ഞു.
അതിനാൽ ഇക്കാര്യത്തിൽ കോടതി നിർദേശമുണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ദവെയുടെ വാദങ്ങളെ സോളിസിറ്റർ ജനറൽ തുഷാർ മേത്ത എതിർത്തപ്പോൾ, ‘കേന്ദ്രം നിയമിച്ച ഓഫിസർ ആയതുകൊണ്ടാണ് ഈ വാദം ഉന്നയിക്കുന്നതെന്ന്’ ദവെ പ്രതികരിച്ചു. തുടർന്ന് കോടതിയിൽ കടുത്ത വാദപ്രതിവാദമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.