മലപ്പുറം: സ്‌കൂളുകളിലെ സൂംബ ഡാൻസിനെതിരെ സമസ്ത യുവജന വിഭാഗം രംഗത്തെത്തി. ധാർമികതക്ക് ക്ഷതമേല്പിക്കുന്നതാണ് സൂംബ ഡാൻസെന്നും രക്ഷിതാക്കൾ ഉയർന്നു ചിന്തിക്കണമെന്നും എസ്.വൈ.എസ് നേതാവ് അബ്ദുസമദ് പൂക്കോട്ടൂർ ആവശ്യപ്പെട്ടു. ഒട്ടേറെ കായികാധ്യാപക തസ്തികകൾ ഒഴിഞ്ഞു കിടക്കുകയാണെന്നും അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ ഓർമപ്പെടുത്തി.
സ്കൂൾ കുട്ടികളിലെ മാനസിക സമ്മർദം കുറക്കാനായാണ് വിദ്യാഭ്യാസ വകുപ്പ് സൂംബ പദ്ധതിക്ക് തുടക്കമിട്ടത്. ഈ അധ്യയന വർഷം മുതൽ സ്കൂളുകളിൽ സൂംബ പരിശീലനം നൽകാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഇതിനെതിരെയാണ് സമസ്ത യുവജനവിഭാഗം രംഗത്തെത്തിയത്.
കുട്ടികളുടെ കായികവും മാനസികവുമായ ഉല്ലാസത്തിനു വേണ്ടിയാണ് സൂംബയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ പറഞ്ഞിരുന്നു. കുട്ടികൾ ഉന്മേഷത്തോടെ സ്കൂളിൽ നിന്ന് മടങ്ങണം. അങ്ങനെ വന്നാൽ ലഹരി സംഘങ്ങള്‍ക്കും മറ്റും കുട്ടികളെ സ്വാധീനിക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. കഴിഞ്ഞ മാസം മെഗാ സൂംബ നടത്തി പരിപാടിക്ക് തുടക്കം കുറിക്കുകയും ചെയ്തിട്ടുണ്ട്.
സ്കൂളുകളിൽ കുട്ടികളെ സൂംബ ഡാന്‍സ് പഠിപ്പിക്കാൻ അധ്യാപകര്‍ക്ക് പരിശീലനം നൽകി. നോ ടു ഡ്രഗ്സ് എന്നത് നടപ്പാക്കാനുള്ള ആദ്യ ഘട്ടമാണ് ഇതെന്നും മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു. പല സ്കൂളുകളിലും പി.ടി.എ സഹകരണത്തോടെ ഇതിനകം സൂംബ പരിശീലനം തുടങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.