രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ
തിരുവനന്തപുരം: മലയാളം ഭരണഭാഷാ ബില്ലിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ ഒപ്പിട്ടു. 2025 ഒക്ടോബറിൽ നിയമസഭ പാസാക്കിയ ബില്ലാണിത്. ഒന്ന് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളില്‍ മലയാളം നിര്‍ബന്ധമാക്കുക, കോടതിഭാഷ, സര്‍ക്കാർ ഉത്തരവുകള്‍ തുടങ്ങിയവ മലയാളത്തിലാക്കുക, തുടങ്ങിയവ ലക്ഷ്യമിട്ടാണ് ബില്ല്. മലയാളം പഠനഭാഷയാക്കിയവര്‍ക്ക് പ്രൊഫഷണല്‍ കോഴ്‌സുകളില്‍ സംവരണം നല്‍കുക, പി.എസ്.സി. പരീക്ഷകള്‍ മലയാളത്തിലാക്കുക തുടങ്ങിയവയും ബില്ലിലെ പ്രധാന നിര്‍ദേശങ്ങളാണ്.
യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് കൊണ്ടുവന്ന ബില്ലിൽ രാഷ്ട്രപതി ഒപ്പ് വെച്ചിരുന്നില്ല. ഇതിനുപിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ ബില്ലുമായി മുന്നോട്ടുപോയത്. കേരള ഔദ്യോഗിക ഭാഷകള്‍ ആക്ട് 1969 അനുസരിച്ച് സംസ്ഥാനത്ത് ഇംഗ്ലീഷും മലയാളവും ഔദ്യോഗിക ഭാഷകളാണ്. ഇതിനു പകരം സമഗ്ര മലയാള ഭാഷ നിയമം ഉറപ്പാക്കുകയാണ് ബില്ലിന്‍റെ ലക്ഷ്യം. ഗവര്‍ണര്‍ അംഗീകാരം നൽകിയതോടെ നിയമം വൈകാതെ പ്രാബല്യത്തിലാകും. അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ-സഹകരണ സ്ഥാപനങ്ങളിലെല്ലാം നടപ്പിലാക്കും.
നേരത്തെ ഭാഷാ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ഹനിക്കുന്നതാണെന്ന് പറഞ്ഞ് കർണാടക സർക്കാർ ബില്ലിൽ എതിർപ്പ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ, വസ്തുതകൾക്ക് നിരക്കുന്നതല്ല ആക്ഷേപമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ സിദ്ധരാമയ്യക്ക് നൽകിയ മറുപടി. ഭാഷാ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ഉറപ്പുവരുത്തുന്നതാണ് ബില്ലെന്നും മറിച്ചുള്ള ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്നുമാണ് പിണറായി വിജയൻ നൽകിയ മറുപടി. ബിൽ ജനാധിപത്യ വിരുദ്ധമാണെന്നും നടപ്പാക്കരുതെന്നും ആവശ്യപ്പെട്ട് കാസർകോട് എം.പി രാജ്മോഹൻ ഉണ്ണിത്താൻ സിദ്ധരാമയ്യയുടെ വിമർശനങ്ങളെ ന്യായീകരിച്ചിരുന്നു.
മലയാളം അടിച്ചേൽപിക്കരുതെന്നും കാസർകോട്ടെ ഭാഷാ ന്യൂനപക്ഷ സ്കൂളുകളെ ഇതിന്‍റെ പരിധിയിൽനിന്ന് ഒഴിവാക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു. ഇതിനിടയിൽ ബില്ലിനെ ചൊല്ലി കേരള വിരുദ്ധ പ്രചാരണം കര്‍ണാടകയിൽ ശക്തമാക്കിയിരുന്നു. യെലഹങ്ക വിഷയത്തിൽ തുടങ്ങിയ വിദ്വേഷ പ്രചാരണം ഭാഷാ ബിൽ കൂടി ആയതോടെ മൂർധന്യത്തിലെത്തി. ഇത്തരം എതിര്‍പ്പുകള്‍ക്കിടെയാണ് ബില്ലിൽ ഗവര്‍ണര്‍ ഒപ്പിട്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.