സ്വപ്നയുടെ ശമ്പളത്തുക തിരികെ പിടിക്കുന്നതിൽ തീരുമാനം സർക്കാറിന്‍റേത്

തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് ശമ്പളമായി നൽകിയ തുക തിരികെ പിടിക്കുന്നതിൽ സർക്കാർ തീരുമാനം നിർണായകം. സർക്കാറും സ്വപ്നയുമായി പരസ്യപ്പോരിലുള്ള സാഹചര്യത്തിൽ വിശേഷിച്ചും.ഒന്നാം പിണറായി സർക്കാറിന്‍റെ കാലത്ത് ഐ.ടി വകുപ്പിന് കീഴിലുള്ള സ്പേസ് പാർക്കിൽ ജൂനിയർ കൺസൾട്ടന്‍റായി ജോലി ചെയ്ത ഇനത്തിൽ സ്വപ്നക്ക് ശമ്പളമായി നൽകിയ തുകയുടെ കാര്യത്തിലാണ് അനിശ്ചിതത്വം തുടരുന്നത്.

ശമ്പളം തിരികെ നൽകാൻ കഴിയില്ലെന്ന് കൺസൾട്ടന്‍റ് കമ്പനിയായ പ്രൈസ് വാട്ടർ കൂപ്പേഴ്സ് (പി.ഡബ്ല്യു.സി) അറിയിച്ചതിനെ തുടർന്ന് സ്പേസ് പാർക്കിന്‍റെ ചുമതലയുള്ള കേരള സ്റ്റേറ്റ് ഇൻഫര്‍മേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ് (കെ.എസ്.ഐ.ടി.ഐ.എൽ) സർക്കാറിനെ സമീപിച്ചിരിക്കുകയാണ്.

സർക്കാർ തീരുമാനം കാക്കുകയാണെന്നും കരാർ വ്യവസ്ഥയനുസരിച്ച് പണം തിരികെ പിടിക്കാനാണ് ആലോചിക്കുന്നതെന്നുമാണ് അധികൃതർ പറയുന്നത്. കെ.എസ്.ഐ.ടി.ഐ.എല്ലിന് കീഴിലുള്ള സ്പേസ് പാർക്കിൽ സ്വപ്നയെ നിയമിച്ചത് പി.ഡബ്ല്യു.സിയാണ്. മതിയായ യോഗ്യതയില്ലാത്ത സ്വപ്നയെ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്‍റെ നിർദേശാനുസരണമാണ് നിയമിച്ചതെന്ന ആക്ഷേപവും ശക്തമാണ്.

സ്വപ്നയുടെ ശമ്പളമായി 19,06,730 രൂപയാണ് സർക്കാർ പി.ഡബ്ല്യു.സിക്ക് അനുവദിച്ചത്. സ്വപ്ന സ്വർണക്കടത്തിൽ പ്രതിയായി ജോലിയിൽനിന്ന് ഒഴിവായതോടെ ജി.എസ്.ടി ഒഴിച്ചുള്ള തുകയായ 16,15,873 രൂപ പി.ഡബ്ല്യു.സിയിൽനിന്ന് ഈടാക്കാൻ കെ.എസ്.ഐ.ടി.ഐ.എൽ എം.ഡി അടിയന്തര നടപടി കൈക്കൊള്ളണമെന്ന് ധനകാര്യപരിശോധന വിഭാഗം റിപ്പോർട്ട് നൽകിയിരുന്നു.

പി.ഡബ്ല്യു.സിയിൽനിന്ന് തുക ഈടാക്കാൻ കഴിയാതെ വന്നാൽ അന്നത്തെ ഐ.ടി സെക്രട്ടറിയും കെ.എസ്.ഐ.ടി.ഐ.എൽ ചെയർമാനുമായിരുന്ന എം. ശിവശങ്കർ, അന്നത്തെ എം.ഡി. സി. ജയശങ്കർ പ്രസാദ്, സ്പെഷൽ ഓഫിസറായിരുന്ന സന്തോഷ് കുറുപ്പ് എന്നിവരിൽനിന്ന് തുല്യമായി തുക ഈടാക്കണമെന്നും ശിപാർശ ചെയ്തു. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയും ശമ്പളം ഉദ്യോഗസ്ഥരിൽനിന്ന് തിരിച്ചുപിടിക്കണമെന്ന് നിർദേശിച്ചു. തുക തിരിച്ചടയ്ക്കാതെ, കെ ഫോൺ പദ്ധതിക്കായി പിഡബ്ല്യു.സിക്ക് നൽകാനുള്ള ഒരു കോടി രൂപ നൽകേണ്ടതില്ലെന്നും തീരുമാനമുണ്ട്.

Tags:    
News Summary - The government decision is Taking back Swapna's salary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.