മലപ്പുറം അരീക്കോട് നടക്കുന്ന ഇ.എം.എസിന്റെ ലോകം ദേശീയ സെമിനാറിനിടെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ മുൻ മന്ത്രി പാലോളി മുഹമ്മദ് കുട്ടിയുമായി സംഭാഷണത്തിൽ
അരീക്കോട്: ഉന്നത വിദ്യാഭ്യാസം, ആരോഗ്യം, വൈദ്യുതി, തുറമുഖം, വിമാനത്താവളം തുടങ്ങിയ മേഖലകളിലെല്ലാം സ്വകാര്യവത്കരണം നടത്താനൊരുങ്ങുകയാണ് സര്‍ക്കാറെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയന്. ധവളപത്രത്തിൽ ഇതിന്റെ സൂചനയുണ്ടെന്ന് പിണറായി കുറ്റപ്പെടുത്തി. 29ാമത് ‘ഇ.എം.എസിന്റെ ലോകം’ദേശീയ സെമിനാര്‍ സൺ സിറ്റി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദേശീയതലത്തില്‍ കോണ്‍ഗ്രസിന്റെ പിടിവാശിയും കടുംപിടിത്തവും ‘ഇൻഡ്യ’ മുന്നണിയെ തകര്‍ക്കുന്നു. ഡല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടിക്കും സര്‍ക്കാറിനുമെതിരേ കേന്ദ്രസര്‍ക്കാര്‍ നടപടിയെടുത്തത് കോണ്‍ഗ്രസിന്റെ പരാതിയിലാണ്. തമിഴ്നാട്ടില്‍ കോണ്‍ഗ്രസ് വഞ്ചിച്ചതിനാല്‍ ഇൻഡ്യ സഖ്യത്തില്‍ നിന്ന് ഡി.എം.കെ വിട്ടുനില്‍ക്കുന്നു. മതനിരപേക്ഷത നിലനിര്‍ത്തുന്നതില്‍ കോണ്‍ഗ്രസിന്റെ ആത്മാര്‍ഥതയില്ലായ്മയാണ് തെളിയുന്നത്.
ബി.ജെ.പി വിരുദ്ധ മുന്നേറ്റത്തിൽ വിള്ളൽ വീഴ്ത്തുന്ന നടപടികളാണ് ഉണ്ടാകുന്നത്. അടിസ്ഥാനവര്‍ഗത്തിന്റെ ഉന്നമനത്തിനായി ജീവിച്ച കമ്യൂണിസ്റ്റായിരുന്നു ഇ.എം.എസ്. എന്ന് പിണറായി കൂട്ടിച്ചേർത്തു. സി.പി.എം ജില്ല സെക്രട്ടറി വി.പി. അനിൽ അധ്യക്ഷത വഹിച്ചു. ഡോ. സുനിൽ പി. ഇളയിടം അനുസ്മരണ പ്രഭാഷണം നടത്തി. ഇന്ന് വൈകിട്ട് നാലിന് എം.എ. ബേബി പങ്കെടുക്കുന്ന ഓപ്പൺ ഫോറത്തോടെ സെമിനാർ സമാപിക്കും.
അതിനിടെ, സി.പി.എം അംഗത്വമെടുത്ത മുൻ മന്ത്രി ഡോ. കെ.ടി. ജലീലിനെയും ഭാര്യ ഫാത്തിമക്കുട്ടിയേയും ഷാൾ അണിയിച്ച് പിണറായി സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.