ചാലക്കുടി: വിദ്യാർഥികളുമായി പോകുകയായിരുന്ന വാൻ മറിഞ്ഞ് അപകടം. നാലുപേർക്ക് പരിക്കേറ്റു. സ്കൂൾ വിദ്യാർഥികളുമായി പോകുകയായിരുന്ന വാൻ, വാഴക്കുന്ന് താണിപ്പാറ കനാൽബണ്ട് റോഡിൽ നിന്ന് കനാലിലേക്ക് മറിയുകയായിരുന്നു. വിദ്യാർഥികൾ പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് നാലിനായിരുന്നു അപകടം. 24 കുട്ടികളാണ് വാനിലുണ്ടായിരുന്നത്. ഇവരിൽ 4 പേർക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രഥമശുശ്രൂഷ നൽകി.
നാട്ടുകാരുടെ സമയോചിതമായ രക്ഷാപ്രവർത്തനം കാരണം മുഴുവൻ കുട്ടികളെയും വേഗത്തിൽ കനാലിൽ നിന്ന് കരക്കെടുത്തു. സ്കൂട്ടറിന് വശം കൊടുക്കുന്നതിനിടെ കനാൽബണ്ട് റോഡ് താഴ്ന്നാണ് വാൻ മറിഞ്ഞതെന്നു പൊലീസ് അറിയിച്ചു. ആളൂർ സെന്റ് ജോസഫ്സ് സ്കൂളിലെ വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന വാനാണ് അപകടത്തിൽ പെട്ടത്. എസ്.എൻ.വി. സ്കൂളിലെ ഒരു വിദ്യാർഥിയും വാനിലുണ്ടായിരുന്നു. ചാലക്കുടിയിൽ നിന്ന് അഗ്നിരക്ഷാസേനയും ആളൂർ പൊലീസും സ്ഥലത്തെത്തി. പിന്നീട് ക്രെയിൻ എത്തിച്ചാണ് വാൻ ഉയർത്തിയത്.
സ്കൂളിൽ നിന്ന് വിദ്യാർഥികളുമായി മടങ്ങുന്നതിനിടെയാണ് വാഹനം കനാലിലേക്ക് മറിഞ്ഞത്. വീഴ്ചയിൽ ഭയന്ന് കരഞ്ഞ കുട്ടികളെ നാട്ടുകാരാണ് കരയിലേക്കെത്തിച്ചത്. അപ്പോഴേക്കും ചാലക്കുടിയിൽ നിന്ന് അഗ്നിരക്ഷാസേനയെത്തി. സൗഹൃദം എന്ന വാനാണ് അപകടത്തിൽ പെട്ടത്. പുതിയ ഡ്രൈവറായിരുന്നു. കനാലിന്റെ ഇരുകരകളിലും ബണ്ട് റോഡുണ്ട്. ഒരു വശത്ത് വീതിയുള്ള റോഡാണ്. അതുവഴിയാണ് സാധാരണ വാൻ വന്നിരുന്നത്.
ഇന്നലെ ഡ്രൈവർ വാഹനം വഴി തെറ്റി വീതി കുറഞ്ഞ ബണ്ട് റോഡിലൂടെയാണ് പോയത്. ഇടുങ്ങിയ റോഡിൽ സ്കൂട്ടറിന് വശം നൽകുന്നതിനിടെ വാൻ കനാലിലേക്ക് പതിക്കുകയായിരുന്നു. അപകടത്തിൽ പരുക്കേറ്റവരെ ആശ്വസിപ്പിക്കാനായി എം.എൽ.എ.മാരായ സനീഷ് കുമാർ ജോസഫ്, തോമസ് ഉണ്ണിയാടൻ, കലക്ടർ ശിഖ സുരേന്ദ്രൻ, നഗരസഭാധ്യക്ഷ ആലീസ് ഷിബു, നഗരസഭ ഉപാധ്യക്ഷൻ കെ.വി. പോൾ, തഹസിൽദാർ കെ.എ. ജേക്കബ് എന്നിവർ എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.