തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തേക്കുള്ളവരുടെ പട്ടികയിൽ എ.ഡി.ജി.പി റാങ്കിലുള്ള ഉദ്യോഗസ്ഥരെയും പരിഗണിക്കാൻ സമ്മർദ്ദം തുടർന്ന് സംസ്ഥാനസർക്കാർ. 30 വർഷത്തെ സർവീസും ഡി.ജി.പി റാങ്കും ഉള്ളവരെയാണ് യു.പി.എസ്.സി സംസ്ഥാന മേധാവി പൊലീസ് സ്ഥാനത്തേക്ക് പരിഗണിക്കുക. സംസ്ഥാന പോലീസ് മേധാവി ആകാൻ പരിഗണിക്കപ്പെടുന്നവരുടെ ചുരുക്ക പട്ടികയിൽ എം ആർ അജിത് കുമാറിനെ കൂടി ഉൾപ്പെടുത്തണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. എ.ഡി.ജി.പി റാങ്കിലുള്ളവരെ നേരത്തെ പരിഗണിച്ചിട്ടുണ്ടെന്നാണ് സർക്കാർ വാദം.
സംസ്ഥാനത്തിന്റെ അടുത്ത പോലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കാൻ ആറ് പേരുകൾ കേരളം കേന്ദ്രത്തിന് സമർപ്പിച്ചിട്ടുണ്ട്. ഒന്നാമതായി ഡി.ജി.പി റാങ്കിലുള്ള നിതിൻ അഗർവാൾ, റവാഡ ചന്ദ്രശേഖർ, യോഗേഷ് ഗുപ്ത, മനോജ് എബ്രഹാം, ഇതിന് പുറമേ എ.ഡി.ജി.പി റാങ്കിലുള്ള സുരേഷ് രാജ് പുരോഹിത്, എം.ആർ അജിത് കുമാർ. ഇവരാണ് കേരളത്തിന്റെ പട്ടികയിൽ ഉള്ള ഉദ്യോഗസ്ഥർ.
ഇതിൽ ഇതിനിടെ ഡി.ജി.പി റാങ്കിലുള്ള ഫയർഫോഴ്സ് മേധാവി യോഗേഷ് ഗുപ്തയെ ഒഴിവാക്കി അജിത് കുമാറിന്റെ സ്ഥാനം ഉറപ്പിക്കാനുള്ള ശ്രമം ആഭ്യന്തരവകുപ്പ് നടത്തുന്നുണ്ടെന്ന് ആക്ഷേപവും ഉയർന്നിട്ടുണ്ട്.
അതേസമയം, സംസ്ഥാന പൊലീസ് മേധാവി പദവിയിലേക്ക് എ.ഡി.ജി.പി എം.ആർ അജിത്കുമാറിനെ കൊണ്ടുവരാനുള്ള ആഭ്യന്തര വകുപ്പിന്റെ നീക്കത്തിന് പിന്നിൽ സി.പി.എം സെക്രട്ടേറിയറ്റിന്റെ പച്ചക്കൊടിയുമുണ്ട്. മാർച്ചിൽ നടന്ന പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റിൽ പുതിയ ഡി.ജി.പി നിയമനകാര്യം അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ അജിത്കുമാറിനെ സ്വാഭാവികമായും പട്ടികയിൽ ഉൾപ്പെടുത്തേണ്ടിവരുമെന്ന് അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.