കോഴിക്കോട്: കോവിഡ് മഹാമാരി സൃഷ്ടിച്ച ഒന്നര വർഷത്തെ ഇടവേളക്ക് ശേഷം വീണ്ടും ക്ലാസ് മുറികൾ സജീവമാകാൻ പോകുകയാണ്. ഓൺലൈൻ ക്ലാസുകളിൽ മാത്രമായി ഒതുങ്ങേണ്ടി വന്ന വിദ്യാർഥികൾക്ക് നവംബര്‍ ഒന്ന് മുതൽ സ്കൂൾ തുറക്കുന്നത് സന്തോഷകരമാകുമെങ്കിലും രക്ഷിതാക്കൾക്ക് ആശങ്കയുണ്ടാകുന്നത് സ്വാഭാവികം. എന്നാൽ, ഏതാനും കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഈ ആശങ്കയൊഴിവാക്കാം.
മാസ്ക്, സാനിറ്റൈസർ എന്നിവ കൃത്യമായി ഉപയോഗിക്കാൻ വിദ്യാർഥികൾക്ക് നിർദേശം നൽകാം. കോവിഡിനെ പ്രതിരോധിക്കാൻ ഈ രണ്ട് ആയുധങ്ങളാണ് ഏറ്റവും ഫലപ്രദമെന്ന് വിദഗ്ധർ നിർദേശിച്ചതാണ്.
രോഗപ്രതിരോധ ശേഷി കുറവുള്ള കുട്ടികള്‍ സ്‌കൂളുകളില്‍ ഹാജരാകേണ്ടതില്ലെന്ന നിലപാടെടുക്കുന്നതാവും ഉചിതം.
വാഹനങ്ങളില്‍ കുട്ടികളെ എത്തിക്കുമ്പോള്‍ പാലിക്കേണ്ട ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കാം.
കുട്ടികള്‍ക്കായുള്ള വാക്‌സിന്‍ ഇതുവരെ വിപണിയിലെത്തിയിട്ടില്ല. എന്നാല്‍ കുട്ടികളുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന അധ്യാപകരും രക്ഷിതാക്കളും നിര്‍ബന്ധമായും വാക്‌സിന്‍ സ്വീകരിക്കണം.
അടച്ചിട്ട മുറികളിലെ പഠനം പൂര്‍ണമായും ഒഴിവാക്കണം. അടഞ്ഞുകിടക്കുന്ന റൂമിലെ സമ്പര്‍ക്കം രോഗവ്യാപനത്തിനുള്ള സാധ്യത വര്‍ധിപ്പിക്കും.
സ്‌കൂള്‍ ഹെല്‍ത്ത് പ്രോഗ്രാം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും രോഗം പടരാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്. കുട്ടികള്‍ക്കുവേണ്ടി പ്രത്യേക മാസ്‌കുകള്‍ തയാറാക്കണം. സ്‌കൂളുകളിലും മാസ്‌കുകള്‍ കരുതണം.
പ്രൈമറി ക്ലാസുകൾ ആദ്യം തുറക്കണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. ഒന്നു മുതല്‍ ഏഴ് വരെയുള്ള പ്രൈമറി ക്ലാസ്സുകളും 10, 12 ക്ലാസ്സുകളുമാണ് നവംബര്‍ ഒന്നു മുതല്‍ തുടങ്ങുന്നത്. നവംബര്‍ 15 മുതല്‍ എല്ലാ ക്ലാസ്സുകളും ആരംഭിക്കാനാണ് സർക്കാർ ആലോചന.
ഒക്‌ടോബര്‍ 18 മുതല്‍ കോളജ് തലത്തില്‍ വാക്‌സിനേഷന്‍ സ്വീകരിച്ച വിദ്യാർഥികളുടെ എല്ലാ ക്ലാസ്സുകളും ആരംഭിക്കും.
എല്ലാ ക്ലാസുകളും ആരംഭിക്കുന്നതിന്‍റെ മുന്നൊരുക്കം 15 ദിവസം മുമ്പ് പൂര്‍ത്തീകരിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.