പമ്പ: കുട്ടിക്ക് ചോറൂണിനായി കുടുംബവും ദർശനത്തിനായി യുവതിയും ഭർത്താവും രണ്ടുകുട്ടികളും അടങ്ങുന്ന കുടുംബവും എത്തിയത് പമ്പയിൽ വൻ പ്രതിഷേധത്തിന് ഇടയാക്കി. മലപ്പുറം തിരൂർ സ്വദേശികളായ കുടുംബത്തിലെ 19 പേരുടെ സംഘമാണ് ആദ്യം പമ്പയിലെത്തിയത്. ഇവരോടൊപ്പമുണ്ടായിരുന്ന നാല് യുവതികൾ ഉൾപ്പെടെയുള്ള ഏഴ് സ്ത്രീകെള കണ്ടതോടെ അയ്യപ്പഭക്തരുടെ സംഘം ശരണം വിളിച്ച് പ്രതിഷേധിക്കുകയും ചെയ്തു. പൊലീസ് സ്ഥിതി നിയന്ത്രിച്ചു.
തിരൂർ വടക്കൂട്ട് വീട്ടിൽ വിനീഷ്-നീതു ദമ്പതികളുടെ മകൾ വിനയക്ക് (അഞ്ചു മാസം) ചോറൂണിനാണ് കുടുംബാംഗങ്ങൾ എത്തിയത്. ഹിന്ദുെഎക്യവേദി സംസ്ഥാന വൈസ് പ്രസിഡൻറ് ശശികല ഉൾപ്പെടെയുള്ള സംഘ്പരിവാർ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പ്രതിഷേധം. വൻ പൊലീസ് സംഘം ഇവിടം വളഞ്ഞതോടെ സംഘർഷത്തിലേക്ക് നീങ്ങുമോ എന്ന അവസ്ഥപോലും ഉണ്ടായി.
ചേർത്തല സ്വദേശിയായ അഞ്ജുവും ഭർത്താവും കുട്ടികളുമാണ് ഇരുമുടിക്കെട്ടുമായി എത്തിയത്. എസ്.പി മനോജ് ആർ. നായരുടെ നേതൃത്വത്തിലുള്ള ഉന്നത പൊലീസ് സംഘം ഇവരുമായി ചർച്ച നടത്തി. രണ്ടു മണിക്കൂറോളം നീണ്ട ചർച്ചക്കൊടുവിൽ സന്നിധാനത്തേക്ക് പോകണമെന്ന ആവശ്യത്തിൽനിന്ന് യുവതി പിന്മാറി.
പമ്പയിൽനിന്ന് കർശന പരിശോധനക്കുശേഷമാണ് ഭക്തരെ സന്നിധാനത്തേക്ക് കടത്തിവിടുന്നത്. ഉച്ചക്ക് 12 മുതൽ തീർഥാടകരെ പമ്പയിൽനിന്ന് കടത്തിവിട്ടു. രാവിലെ എട്ട് മുതൽ മാധ്യമപ്രവർത്തകരെ സന്നിധാനത്തേക്ക് കടത്തിവിടുമെന്ന് അറിയിച്ചെങ്കിലും പത്തോടെ മാത്രമാണ് അനുവദിച്ചത്. നിലക്കൽ മുതൽ സന്നിധാനംവരെ 41 മണിക്കൂർ നീളുന്ന നിരോധനാജ്ഞ നിലനിൽക്കുകയാണ്. സന്നിധാനത്ത് കമാൻഡോകളെയും മുതിർന്ന വനിത പൊലീസുകാരെയും വിന്യസിച്ചിരുന്നു. െഗസ്റ്റ് ഹൗസുകളിലും വിരിവെപ്പ് കേന്ദ്രങ്ങളിലും താമസസൗകര്യം അനുവദിച്ചില്ല. തന്ത്രിയുടെ മുറിയുടെ മുമ്പിൽ വരെ മൊൈബൽ ജാമർ ഒരുക്കി.
പമ്പയിലും സന്നിധാനത്തുമായി 2000ത്തിലേറെ പൊലീസുകാരെയാണ് വിന്യസിച്ചത്. ദർശനം കഴിഞ്ഞവരെ അധികസമയം സന്നിധാനത്ത് തങ്ങാൻ അനുവദിക്കില്ല എന്ന് പൊലീസ് പറഞ്ഞുവെങ്കിലും മിക്കവരും നെയ്യഭിഷേകത്തിനു കൂപ്പണുകൾ എടുത്തു. നെയ്യഭിഷേകം ചൊവ്വാഴ്ചയെ ഉളളൂ എന്നതിനാൽ കൂപ്പൺ എടുത്തവരെ സന്നിധാനത്തുനിന്ന് ഒഴിവാക്കാൻ പറ്റാത്ത സാഹചര്യമുണ്ട്.
തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി നടതുറന്ന് ശ്രീകോവിലില്‍ വിളക്ക് തെളിച്ചു. തിങ്കളാഴ്ച പ്രത്യേക പൂജകള്‍ ഉണ്ടായിരുന്നില്ല. ചിത്തിര ആട്ടവിശേഷമായ ചൊവ്വാഴ്ച രാവിലെ അഞ്ചിന് ക്ഷേത്രനട തുറന്ന് നിര്‍മാല്യവും അഭിഷേകവും നടത്തും. തുടര്‍ന്ന് പതിവ് പൂജകളും ഉണ്ടാകും. അത്താഴപൂജക്ക് ശേഷം രാത്രി പത്തോടെ നടയടക്കും.
ശബരിമലയിലേക്കുള്ള പ്രധാന കേന്ദ്രമായ എരുമേലിയിൽ രാവിലെ കെ.എസ്.ആർ.ടി.സി ബസുകളും സ്വകാര്യ വാഹനങ്ങളും പൊലീസ് തടഞ്ഞെങ്കിലും തീർഥാടകരുടെ പ്രതിഷേധത്തെ തുടർന്ന് രണ്ടുമണിക്കൂറിനുശേഷം സർവിസ് ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.