കൊച്ചി: ശബരിമലയിൽ ദർശനത്തിനെത്തുന്ന ഭക്തരുടെ തിരക്ക് നിയന്ത്രിക്കാൻ ഏർപ്പെടുത്തിയ വെർച്വൽ ക്യൂ സംവിധാനത്തിന്റെ നിയന്ത്രണം പൊലീസിൽനിന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിന് കൈമാറണമെന്ന് ഹൈകോടതി. മൂന്നു മാസത്തിനകം ഇതിന്റെ ചുമതല ബോർഡ് പൂർണമായും ഏറ്റെടുക്കണം. ബോർഡും ഡി.ജി.പി സാങ്കേതികസഹായം നൽകുന്ന ടാറ്റ കൺസൾട്ടൻസി സർവിസസും ഇതിന് നടപടിയെടുക്കണം.
എന്നാൽ, സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി വെർച്വൽ ക്യൂ പ്ലാറ്റ്ഫോമിലെ ഡേറ്റ പൊലീസിന് ലഭ്യമാക്കണമെന്നും ഇതിന് വ്യക്തികളുടെ വിവരങ്ങൾ ശേഖരിക്കുന്നത് സ്വകാര്യതയുടെ ലംഘനമായി കാണാനാവില്ലെന്നും ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. വെർച്വൽ ക്യൂ നിയന്ത്രണം ബോർഡിന് കൈമാറണമെന്നാവശ്യപ്പെട്ട് ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി പ്രസിഡന്റ് ആലുവ കമ്പനിപ്പടി സ്വദേശി കെ.എസ്.ആർ. മേനോൻ അടക്കമുള്ളവർ നൽകിയ ഹരജിയിലാണ് ഉത്തരവ്.
ക്ഷേത്രാചാരങ്ങളും ചടങ്ങുകളും ദർശനവും മറ്റും ക്രമീകരിക്കാനുള്ള അധികാരം ബോർഡിനാണെന്നിരിക്കെ ചുമതല പൊലീസിന് ഏറ്റെടുക്കാനാവില്ലെന്ന് കോടതി പറഞ്ഞു. ശബരിമലയുടെ പേരും ചിത്രവും ഉപയോഗിക്കാൻ പൊലീസിന് കഴിയില്ല. ഇതിന്റെ പേരിൽ സാമ്പത്തിക നേട്ടമുണ്ടാക്കാനാവില്ലെന്നും വെർച്വൽ ക്യൂ വെബ്സൈറ്റിലെ പരസ്യവരുമാനത്തെക്കുറിച്ച് പരാമർശിച്ച് കോടതി വ്യക്തമാക്കി.
ടാറ്റ കൺസൾട്ടൻസി സർവിസസ് ലിമിറ്റഡിന്റെ സാങ്കേതിക സഹായത്തോടെയാണ് വെർച്വൽ ക്യൂ പൊലീസ് കൈകാര്യം ചെയ്തിരുന്നത്. ബോർഡിന് കൈമാറുമ്പോഴും ടാറ്റ കൺസൾട്ടൻസി സാങ്കേതിക സഹായം നൽകണം. നിലവിലെ നിയന്ത്രണം നീക്കിയശേഷം വെർച്വൽ ക്യൂ വേണോ എന്ന കാര്യത്തിൽ ബോർഡിന് തീരുമാനമെടുക്കാം.
എന്നാൽ, ഓൺലൈൻ ബുക്കിങ്ങിന് ഭക്തർ നൽകുന്ന വിവരങ്ങളുടെ സ്വകാര്യത ഉറപ്പാക്കാൻ ബാധ്യതയുണ്ടെന്ന് കോടതി ഓർമിപ്പിച്ചു. പതിനെട്ടാംപടിയിൽ കുട്ടികൾക്കും പ്രായമായവർക്കും സഹായം നൽകേണ്ടത് പൊലീസുകാരാണെന്നും ജീവനക്കാർ കുറവായതിനാൽ ബോർഡിന് ഈ ചുമതല നിർവഹിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.