സന്നിധാനം: മണ്ഡല- മകരവിളക്ക് തീര്‍ഥാടനത്തിനായി ശബരിമല ക്ഷേത്രനട തുറന്നതിന് പിന്നാലെ ദർശനത്തിന് ഭക്തരെ പ്രവേശിപ്പിച്ചു തുടങ്ങി. വൃശ്ചികം ഒന്നായ പുലർച്ചെ നാലിന് ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ മേല്‍ശാന്തിമാർ നട തുറന്നതിന് പിന്നാലെയാണ് ഭക്തർക്ക് പ്രവേശനം അനുവദിച്ചത്. പതിനായിരത്തോളം ഭക്തരാണ് വെർച്വൽ ക്യൂ വഴി ഇന്ന് ദർശനത്തിന് ബുക്ക് ചെയ്തിട്ടുള്ളത്. പമ്പാ സ്നാനത്തിന് ഏർപ്പെടുത്തിയ താൽകാലിക വിലക്ക് തുടരും.
അതേസമയം, 41 ദിവസം നീളുന്ന മണ്ഡലകാലത്തെ ക്രമീകരണങ്ങൾ അവലോകനം ചെയ്യാനുള്ള പ്രത്യേക യോഗം ഇന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍റെ അധ്യക്ഷതയിൽ സന്നിധാനത്ത് ചേരും. ദേവസ്വം ബോർഡ് പ്രസിഡന്‍റ് അഡ്വ. കെ. അനന്തഗോപൻ, കെ.യു. ജനീഷ് കുമാർ എം.എൽ.എ അടക്കമുള്ളവർ പങ്കെടുക്കും. ഇതിനായി ദേവസ്വം മന്ത്രി അടക്കമുള്ളവർ തിങ്കളാഴ്ച രാത്രി തന്നെ സന്നിധാനത്തെത്തി.
ഡിസംബര്‍ 26 വരെയാണ് മണ്ഡലപൂജ മഹോത്സവം. മകരവിളക്ക് ഉത്സവത്തിനായി ക്ഷേത്രനട ഡിസംബര്‍ 30ന് തുറക്കും. മകരവിളക്ക് ഉത്സവം ഡിസംബര്‍ 30 മുതല്‍ ജനുവരി 20 വരെയാണ്. 2022 ജനുവരി 19 വരെ ഭക്തര്‍ക്ക് ദര്‍ശനത്തിനുള്ള അനുമതി ഉണ്ട്. തങ്കഅങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ ഡിസംബര്‍ 26ന് നടക്കും.
സ്ഥാനമൊഴിഞ്ഞ ക്ഷേത്ര മേല്‍ശാന്തി വി.കെ. ജയരാജ് പോറ്റി തന്ത്രി കണ്ഠരര് മഹേഷ് മോഹനരരുടെ സാന്നിധ്യത്തില്‍ തിങ്കളാഴ്ച വൈകീട്ട് അഞ്ചിനാണ് നട തുറന്നത്. മേല്‍ശാന്തി പതിനെട്ടാം പടിയിറങ്ങി ആഴിയില്‍ അഗ്നി പകര്‍ന്നു. തുടര്‍ന്ന് പുതിയ ശബരിമല മേല്‍ശാന്തിയായി എന്‍. പരമേശ്വരന് നമ്പൂതിരിയെയും മാളികപ്പുറം മേല്‍ശാന്തിയായി ശംഭു നമ്പൂതിരിയെയും അവരോധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.