കണ്ണൂർ: വ്യാജവാര്‍ത്ത പ്രചരിപ്പിച്ച് അപമാനിച്ചതായുള്ള മുന്‍മന്ത്രിയും സി.പി.എം നേതാവും ജനാധിപത്യ മഹിള അസോസിയേഷന് അഖിലേന്ത്യാ പ്രസിഡന്റുമായ പി.കെ. ശ്രീമതിയുടെ പരാതിയില്‍ ആലക്കോടുള്ള കണ്ണൂർ റൂറൽ സൈബര്‍ പൊലീസ് മൊഴിയെടുത്തു. ശനിയാഴ്ച രാവിലെ പരിയാരം അതിയടത്തെ പി.കെ. ശ്രീമതിയുടെ വീട്ടിലെത്തിയാണ് പൊലീസ് മൊഴി രേഖപ്പെടുത്തിയത്.
അനധികൃതമായി പെന്ഷന് കൈപ്പറ്റുന്നതായി ആരോപിച്ചാണ് ശ്രീമതിക്കെതിരെ ചിലർ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചിരുന്നത്. ഇതുസംബന്ധിച്ച് ഓണ്‍ലൈന്‍ ചാനലുകള്ക്കെതിരെയടക്കം പി.കെ. ശ്രീമതി മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള നിയമനടപടികളുടെ ഭാഗമായാണ് സൈബര്‍ പൊലീസ് പി.കെ. ശ്രീമതിയുടെ മൊഴിയെടുത്തത്. പരാതിയിൽ പറഞ്ഞ കാര്യങ്ങളടക്കം സൈബര്‍ പൊലീസ് ചോദിച്ച് മൊഴി രേഖപ്പെടുത്തി. അടുത്തദിവസം കേസ് രജിസ്റ്റര്‍ ചെയ്യുമെന്നാണ് സൂചന. വ്യാജവാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ ശക്തമായ നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്ന് മൊഴിയെടുക്കലിന് ശേഷം പി.കെ. ശ്രീമതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.