ശബരിമല സ്വർണക്കൊള്ള: എ. പത്മകുമാറിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എ. പത്മകുമാറിന്‍റെ ജാമ്യപേക്ഷ ഇന്ന് കോടതി പരിഗണിക്കും. കൊല്ലം വിജിലൻസ് കോടതിയാണ് ഹരജി പരിഗണിക്കുക. വിഷയത്തിൽ മറ്റ് ബോർഡ് അംഗങ്ങൾ പത്മകുമാറിനെ തള്ളി പറഞ്ഞ് കൊണ്ടാണ് മൊഴി നൽകിയിരിക്കുന്നത്. എന്നാൽ തന്‍റെ ഒറ്റക്കുള്ള തീരുമാനമല്ലെന്നും എല്ലാ കാര്യങ്ങളിലും ബോർഡ് കൂട്ടായ തീരുമാനമാണ് എടുക്കുന്നതെന്ന് പത്മകുമാർ നൽകിയ ജാമ്യാപേക്ഷയിൽ പറയുന്നു.
അതേസമയം, സ്വര്‍ണക്കൊള്ള കേസിൽ പ്രത്യേക അന്വേഷണ സംഘം നാളെ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കൂടുതൽ പേർക്ക് ഈ വിഷയത്തിൽ പങ്കുണ്ടോ എന്ന കാര്യത്തിൽ ഈ റിപ്പോർട്ടിൽ പ്രതിപാദിക്കും. മൊഴിയെടുപ്പ് ഉള്‍പ്പെടെ അന്വേഷണത്തിന്റെ പ്രധാന ഘട്ടം പൂര്‍ത്തിയായിട്ടുണ്ട്. നിലവിലെ അറസ്റ്റുകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ റിപ്പോര്‍ട്ടാണ് എസ്.ഐ.ടി കോടതിയില്‍ സമര്‍പ്പിക്കുക. കേസിൽ തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. 2025ല്‍ ദ്വാരപാലക പാളികള്‍ ഉണ്ണികൃഷ്ണന് പോറ്റിക്ക് കൊണ്ടുപോകാന്‍ അനുമതി നല്‍കിയത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വ്യക്തത തേടിയാണ് മൊഴിയെടുത്തത്.
ദേവസ്വം ബോര്‍ഡ് പറഞ്ഞിട്ടാണ് ദ്വാരപാലക പാളികള്‍ പോറ്റിയുടെ കൈവശം കൊടുത്തുവിടാന്‍ അനുമതി നല്‍കിയതെന്ന് തന്ത്രി മൊഴി നല്കി. വാതിലും കട്ടിളപ്പാളികളും കൊണ്ടുപോകാനും അനുമതി തേടിയിരുന്നു. എന്നാല്‍, ഇവയുടെ അറ്റകുറ്റപ്പണി സന്നിധാനത്തുതന്നെ നടത്താനാണ് നിര്‍ദേശം നല്‍കിയതെന്നും മഹേഷ് മോഹനരുടെ മൊഴിയിലുണ്ട്. ഗോവര്‍ധന്റെ ബെല്ലാരിയിലെ ജ്വല്ലറിയില്‍ പൂജ നടത്തിയതുമായി ബന്ധപ്പെട്ട ചോദ്യത്തിന് പൂജകള്‍ക്കായി ക്ഷണിക്കുമ്പോള്‍ പോകാറുണ്ടെന്നായിരുന്നു മൊഴി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.