സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നയിക്കുന്ന എൽ.ഡി.എഫ് തെക്കൻ മേഖല വികസന മുന്നേറ്റ ജാഥ ചേലക്കരയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു

എൽ.ഡി.എഫ് തെക്കൻ മേഖല ജാഥക്ക് ഉജ്വല തുടക്കം; കേന്ദ്ര നയങ്ങൾക്കെതിരെ ജനങ്ങൾ അണിനിരക്കണമെന്ന് മുഖ്യമന്ത്രി

ചേലക്കര (തൃശൂർ): കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ ജനങ്ങൾ അണിനിരക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സർക്കാരിന്റെ അവഗണനക്കെതിരെ ജനകീയ പ്രതിരോധം തീർത്തും സംസ്ഥാന സർക്കാറിന്റെ വികസനനേട്ടങ്ങൾ വിശദീകരിച്ചും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നയിക്കുന്ന എൽ.ഡി.എഫ് തെക്കൻ മേഖല വികസന മുന്നേറ്റ ജാഥ ചേലക്കരയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

കേന്ദ്ര ബജറ്റിൽ കേരളത്തെ തഴഞ്ഞ നടപടിയെ രൂക്ഷമായി വിമർശിച്ച അദ്ദേഹം, ഇന്ത്യയുടെ ഭൂപടത്തിൽ കേരളമെന്നൊരു സംസ്ഥാനമുണ്ടെന്ന് പോലും കേന്ദ്ര ധനമന്ത്രി മറന്നുപോയെന്ന് കുറ്റപ്പെടുത്തി. വിഴിഞ്ഞം തുറമുഖമടക്കമുള്ള അഭിമാന പദ്ധതികളെയും എയിംസ് പോലുള്ള ആവശ്യങ്ങളെയും കേന്ദ്രം ബോധപൂർവം തഴഞ്ഞു. പ്രതിസന്ധികൾക്കിടയിലും കേരളം വികസന കുതിപ്പ് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. നൂറുകണക്കിന് പ്രവർത്തകരുടെ ആവേശം തുളുമ്പിയ ചടങ്ങിൽ നേതാക്കളുടെ വലിയൊരു നിര തന്നെ അണിനിരന്നു.

സി.പി.എം മണ്ഡലം സെക്രട്ടറി ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റനും സി.പി.ഐ സംസ്ഥാന സെക്രട്ടറിയുമായ ബിനോയ് വിശ്വത്തോടൊപ്പം ജാഥാ അംഗങ്ങളായ എം. സ്വരാജ്, സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം സി.എസ്. സുജാത, സി.പി.ഐ നേതാവ് അഡ്വ. പി. വസന്തം എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. ഘടകകക്ഷികളെ പ്രതിനിധീകരിച്ച് വി.ടി. ജോസഫ്, കെ.വി. ബാലസുബ്രഹ്മണ്യം, പി.കെ. രാജൻ, യൂജിൻ മൊറോലി, ഉഴമലയ്ക്കൽ വേണുഗോപാലൻ, ഷാജു, ജോർജ് അഗസ്റ്റ്യൻ, സി.പി. അൻവർ സാദത്ത് എന്നിവർ സംസാരിച്ചു. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം കെ. രാധാകൃഷ്ണൻ എംപി, യു.ആർ. പ്രദീപ് എം.എൽ.എ, മുൻ മന്ത്രി എ.സി. മൊയ്തീൻ, മുൻ എം.പി പി.കെ. ബിജു, സി.പി.എം തൃശൂർ ജില്ല സെക്രട്ടറി കെ.വി. അബ്ദുൽ ഖാദർ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. വരും ദിവസങ്ങളിൽ ജാഥ തെക്കൻ ഭാഗത്തെ വിവിധ ജില്ലകളിൽ പര്യടനം നടത്തും. 

Tags:    
News Summary - LDF Southern Region Jatha gets off

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.