മംഗളൂരു: ലോട്ടറി നിരോധം നിലവിലുള്ള കർണാടകയിൽ അനധികൃതമായി വിൽപ്പനക്ക് കടത്തുകയായിരുന്ന 72,000 രൂപ വിലയുടെ 1220 കേരള ഭാഗ്യക്കുറി ടിക്കറ്റുകൾ കർണാടക പൊലീസ് പിടികൂടി. സംഭവത്തിൽ കുടക് മടിക്കേരിയിലെ ബാലെംബി ചാമ്പു ഗ്രാമത്തിൽ താമസിക്കുന്ന എം.എൽ. സിബിയെ (58) സുള്ള്യ പൊലീസ് കസ്റ്റഡിയിലെടുത്തു.
കാസർകോട് ജില്ലയിലെ അതിർത്തി ഗ്രാമമായ ബന്തടുക്ക മാണിമൂല വഴിയാണ് കേരള ടിക്കറ്റുകൾ കർണാടകത്തിലേക്ക് കടത്തിയത്. സിബി സഞ്ചരിച്ച മോട്ടോർ സൈക്കിൾ തടഞ്ഞു നിർത്തി നടത്തിയ പരിശോധനയിലാണ് ടിക്കറ്റുകൾ കണ്ടെത്തിയത്. ഉയർന്ന വിലക്ക് വിൽപ്പനക്കായി കർണാടക-കുടക് അതിർത്തിയിലെ സാമ്പാജെയിലേക്കാണ് ടിക്കറ്റുകൾ കടത്തിയതെന്ന് പൊലീസ് പറഞ്ഞു.
കേരളത്തിൽ നിന്ന് ലോട്ടറി ടിക്കറ്റ് എത്തിച്ച് ഇരട്ടി വില ഈടാക്കി വിൽപന നടത്തുന്നതായി കർണാടക പൊലീസിന് വിവരം ലഭിച്ചിരുന്നു. കർണാടക ലോട്ടറി നിരോധന നിയമപ്രകാരം കേരളത്തിൽ നിന്ന് ലോട്ടറി ടിക്കറ്റുകൾ കൊണ്ടു പോകുന്നതും വിൽക്കുന്നതും നിരോധിച്ചിട്ടുണ്ട്. നിയമവിരുദ്ധ ലോട്ടറി വ്യാപാരം തടയുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് പരിശോധനയെന്ന് അധികൃതർ പറഞ്ഞു.
അതിർത്തി പ്രദേശങ്ങളിൽ പതിവ് നിരീക്ഷണത്തിന്റെ ഭാഗമായിരുന്നു പരിശോധന. സംസ്ഥാന സർക്കാർ ലോട്ടറി വിൽപ്പന നിരോധിച്ചിട്ടുണ്ടെങ്കിലും കേരള ലോട്ടറി ടിക്കറ്റുകൾ നിയമവിരുദ്ധമായ വിൽപ്പനക്കായി കർണാടകയിലേക്ക് കടത്തുന്നതായി പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു.
കേരള-കർണാടക അതിർത്തിയിലെ ഗ്രാമങ്ങളിലും പട്ടണങ്ങളിലും ഇത്തരം ടിക്കറ്റുകളുടെ പ്രചാരം തടയുന്നതിനായി എൻഫോഴ്‌സ്‌മെന്റ് ഏജൻസികൾ സമീപ മാസങ്ങളിൽ ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത ആൾക്കെതിരെ കർണാടക ലോട്ടറി, സമ്മാന മത്സര നിയന്ത്രണ, നികുതി നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം കുറ്റം ചുമത്തി അറസ്റ്റ് രേഖപ്പെടുത്തും.
കർണാടക പൊലീസിന്റെ കണക്കുകൾ പ്രകാരം 2023ൽ കർണാടക ലോട്ടറി നിരോധന നിയമപ്രകാരം 78 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2024ൽ ഇത് 54 കേസുകളായി കുറഞ്ഞു. എന്നാൽ, നവംബർ വരെ സംസ്ഥാനത്തുടനീളം രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 64 ആയി വീണ്ടും ഉയർന്നു.
അതിർത്തി ജില്ലകളിൽ കർശന നിരീക്ഷണവും ഏകോപിത നടപടികളും വിൽപ്പന തടയാൻ അത്യാവശ്യമാണെന്ന് ഗ്രാമവാസികൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.