ശബരിമല കൊടിമര ക്രമക്കേട്; സ്വർണം സംഭാവന ചെയ്ത നാലുപേരെ കണ്ടെത്താനാകാതെ വിജിലൻസ്

തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിലെ കൊടിമര പുനഃപ്രതിഷ്ഠക്ക് സ്വർണം സംഭാവന നൽകിയതിൽ നാലുപേരെ കണ്ടെത്താനാകാതെ വലഞ്ഞ് കേസന്വേഷിക്കുന്ന വിജിലൻസ്. ഹൈകോടതി നിർദേശപ്രകാരം ത്വരിതാന്വേഷണം നടത്തുന്ന വിജിലൻസ് സംഘത്തിന് ദിവസങ്ങൾക്കുള്ളിൽ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കണമെങ്കിൽ ഈ നാലുപേരെ കൂടി കണ്ടെത്തണം.

കൊടിമര പുനഃപ്രതിഷ്ഠക്ക് സ്വർണം സംഭാവന നൽകിയവരുടെ പട്ടികയിലുണ്ടായിരുന്ന 23 പേരുടെ മൊഴി ഇതിനകം രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, 27 പേരുടെ പട്ടികയിലുള്ള നാലുപേരെ കണ്ടെത്താനാകാത്തതാണ് അന്വേഷണത്തിൽ കീറാമുട്ടിയായത്. തിരുവിതാംകൂർ ദേവസ്വം രേഖകളിൽ ഇവരുടെ മേൽവിലാസമോ കൃത്യമായ ഫോൺ നമ്പറോ ഇല്ലാത്തതാണ് പ്രശ്നം. അതിനിടെ, ഇതുവരെയുള്ള അന്വേഷണത്തിൽ കൊടിമര പുനഃപ്രതിഷ്ഠയുടെ പേരിൽ സ്വർണക്കൊള്ള നടന്നതായി സ്ഥിരീകരിക്കുന്ന മൊഴികളോ തെളിവുകളോ ലഭിച്ചില്ലെന്നാണ് വിവരം.

സ്വർണം സംഭാവന നൽകിയ 27 പേരെ കണ്ടെത്തി അവർ നൽകിയ സ്വർണം തിട്ടപ്പെടുത്തുകയും അതിലൂടെ കൊടിമര പുനഃപ്രതിഷ്ഠയുടെ പേരിൽ കൃത്രിമം നടന്നിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തുകയും ചെയ്യാനാണ് വിജിലൻസ് അന്വേഷണം. സ്വർണം നൽകിയ നടൻമാരായ മോഹൻലാൽ, ദിലീപ്, കേന്ദ്രസഹമന്ത്രി സുരേഷ്ഗോപി, ചലച്ചിത്ര പ്രവർത്തകരായ രഞ്ജി പണിക്കർ, ഷാജി കൈലാസ്, സുരേഷ്‍കുമാർ ഉൾപ്പെടെ 23 പേരുടെ മൊഴികളാണ് ഇതുവരെ രേഖപ്പെടുത്തിയത്. ഇവരുടെ മൊഴിയനുസരിച്ച് ദേവസ്വം രേഖകളിലുള്ള അളവും അവർ പറഞ്ഞ അളവും തമ്മിൽ വലിയ വ്യത്യാസമില്ല. ബാക്കിയുള്ളവരുടെ മൊഴി കൂടി ലഭിച്ചാലേ ക്രമക്കേട് നടന്നോ ഇല്ലയോയെന്ന് വ്യക്തമാകുകയുള്ളൂ. എന്നാൽ, അവരെ കണ്ടെത്താനാകാത്തത് അന്വേഷണത്തെ ബാധിച്ചിട്ടുണ്ട്. ഈമാസം 26നകം ഹൈകോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കണം.

2017ൽ കോൺഗ്രസ് നേതാവ് പ്രയാർ ഗോപാലകൃഷ്ണൻ പ്രസിഡന്‍റും അജയ് തറയിൽ അംഗവുമായിരുന്ന ദേവസ്വംബോർഡിന്‍റെ കാലത്താണ് കൊടിമര പുനഃപ്രതിഷ്ഠ നടന്നത്. 2019ലെ ശബരിമല സ്വർണക്കൊള്ളയിൽ സി.പി.എം പ്രതിരോധത്തിൽ നിൽക്കുന്ന ഘട്ടത്തിലാണ് കോൺഗ്രസ് നേതാവ് പ്രസിഡന്‍റായ കാലത്തെ സ്വർണക്കൊടിമര പ്രതിഷ്ഠ ക്രമക്കേട് ആരോപണം ഉയർന്നത്. ഇതോടെ കോടതി നിർദേശപ്രകാരം ദേവസ്വം വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തി. ഹൈകോടതി നിയോഗിച്ച അഡ്വക്കറ്റ് കമീഷന്‍റെ മേൽനോട്ടത്തിലാണ് കൊടിമര പുനഃപ്രതിഷ്ഠ നടന്നത്. കൊടിമരത്തിനു സംഭാവനയായി ലഭിച്ച സ്വർണം അഡ്വക്കറ്റ് കമീഷൻ കൈകാര്യം ചെയ്തതിൽ വീഴ്ചയുണ്ടായെന്നും കൃത്യമായ രശീത് പോലും നൽകിയിട്ടില്ലെന്നും ദേവസ്വം വിജിലൻസ് കോടതിയിൽ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. അതിന്‍റെ അടിസ്ഥാനത്തിലാണ് വിജിലൻസ് പ്രത്യേക സംഘം രൂപവത്കരിച്ച് ത്വരിതാന്വേഷണം നടത്തുന്നത്.

Tags:    
News Summary - Sabarimala flagpole irregularities; Vigilance unable to trace four people who donated gold

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.