തിരുവനന്തപുരം: ഡൽഹിയിൽ സമരംചെയ്ത വിദ്യാർഥികളെ വെടിവെച്ച് കൊല്ലുമെന്നും ബലാത്സംഗം ഇഷ്ടപ്പെടുന്ന സ്ത്രീകളാണ് സമരത്തിനിറങ്ങിയതെന്നുമടക്കം വിദ്വേഷ, അധിക്ഷേപ പരാമർശങ്ങൾ നടത്തിയ ആർ.എസ്.എസ് സൈദ്ധാന്തികൻ ടി.ജി.മോഹൻദാസിനെ തള്ളി ആർ.എസ്.എസ്. പ്രസ്താവന അപലപനീയമാണെന്ന് അർഎസ്എസ് ദക്ഷിണ കേരളം പ്രാന്ത സഹകാര്യവാഹക് കെ.ബി. ശ്രീകുമാർ പറഞ്ഞു. ടി.ജി. മോഹൻദാസിന്റെ വിവാദ പരാമർശനത്തിനെതിരെ വ്യാപക വിമർശനം ഉയരുകയും ആഭ്യന്തരവകുപ്പ് അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ആർ.എസ്.എസ് നീക്കം.
ടി.ജി മോഹൻദാസ് പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായങ്ങളാണെന്നും ആ അഭിപ്രായങ്ങളോടും കാഴ്ചപ്പാടുകളോടും ആർഎസ്എസ് ഒരുതരത്തിലും യോജിക്കുന്നില്ലെന്നും ശ്രീകുമാർ വ്യക്തമാക്കി. ടി.ജി മോഹൻദാസ് സംഘടന ചുമതല വഹിക്കുന്നില്ലെന്നും കെ.ബി ശ്രീകുമാർ അറിയിച്ചു.
തനിക്കാണ് അധികാരമെങ്കിൽ ജന്തർ മന്തറിൽ കർഫ്യൂ പ്രഖ്യാപിക്കുമെന്നും എന്നിട്ടും പ്രതിഷേധിക്കുന്ന വിദ്യാർഥികൾക്കുനേരേ വെടിവെക്കുമെന്നുമായിരുന്നു മോഹൻദാസിന്റെ വിഡിയോ പരാമർശം. ‘എനിക്ക് ഈ സാഹചര്യം കൈയിൽ കിട്ടിയാൽ നാല് ചതുരശ്ര കിലോമീറ്റർ ചുറ്റളവിൽ കർഫ്യൂ പ്രഖ്യാപിക്കും. ജനക്കൂട്ടത്തോട് പിരിഞ്ഞുപോകാൻ മൂന്നുതവണ മൈക്കിൽ ആവശ്യപ്പെട്ടും. പിന്നെ വെടിവെക്കും. ആളുകൾ ചിതറിയോടും. കുറേപ്പേർ മരിക്കും. കുറേപ്പേർ മരിക്കില്ല. കുറേപ്പേർക്ക് അംഗഭംഗം സംഭവിക്കും. ശവങ്ങൾ പെറുക്കിക്കൂട്ടി ആശുപത്രിയിൽ എത്തിക്കും’ ടി.ജി. മോഹൻദാസ് പറഞ്ഞു.
പ്രക്ഷോഭസ്ഥലത്തു നിന്ന് പൊലീസിനെ പൂർണമായും പിൻവലിച്ച് സമരക്കാർക്ക് വിട്ടുനൽകിയാൽ അവിടെ കൊലപാതകങ്ങളും കൂട്ട കൂട്ടബലാസംഗങ്ങളും നടക്കുമെന്നും ദൈവാനുഗ്രഹം കൊണ്ട് ആരും അതിൽ പരാതിപ്പെടില്ല എന്നും ഇയാൾ പറഞ്ഞിരുന്നു. ബലാൽസംഗം ഇഷ്ടപ്പെടുന്ന സ്ത്രീകളും പെൺകുട്ടികളുമാണ് അവിടെ ഉള്ളത് എന്നും പ്രത്യേകിച്ച് ഇടതുപക്ഷ ജനാധിപത്യ മതനിരപേക്ഷ വർഗ ബഹുജന പ്രസ്ഥാനങ്ങളിൽ ഉള്ളവർ ഇത്തരം കാര്യങ്ങൾ ഇഷ്ടപ്പെടുന്നവരാണ് എന്നും മോഹൻദാസ് ആരോപിച്ചു
‘ഡൽഹിയിൽ കൂട്ട ബലാത്സംഗം നടക്കും. അതിന് പരാതിയുണ്ടാവില്ല. ബലാത്സംഗം ഇഷ്ടപ്പെടുന്ന സ്ത്രീകളും പെൺകുട്ടികളുമാണ് അവിടെയുള്ളത്. പ്രത്യേകിച്ച് ഇടതുപക്ഷ ജനാധിപത്യ മതനിരപേക്ഷ വർഗ ബഹുജന വിഭാഗത്തിൽപ്പെട്ടവർ. അതിനിടയ്ക്ക് ആരെങ്കിലും ചത്തുകഴിഞ്ഞാൽ അടുത്ത രക്തസാക്ഷികളായി മാറും’ എന്നായിരുന്നു ഇയാളുടെ പരാമർശം.
സംഭവത്തിൽ എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറിയുടെ പരാതിയിൽ ആഭ്യന്തര വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സൈബർ സെൽ ഐജി പി. പ്രകാശിനാണ് അന്വേഷണച്ചുമതല. യൂത്ത് കോൺഗ്രസ്, എസ്എഫ്‌ഐ, ഫ്രേറ്റേണിറ്റി മുവ്മെന്റ് തുടങ്ങിയ യുവജന-വിദ്യാർഥി സംഘടനകളും പരാതി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.