ടി.പി ചന്ദ്രശേഖരൻ സ്മൃതി മണ്ഡപത്തിന് സമീപം കെ.കെ. രമ എംഎൽഎ (ഫയൽ ചിത്രം)
‘ടി.പി ചന്ദ്രശേഖരന്റെ കൊലപാതകമെന്ന തെറ്റ് ഏറ്റുപറയാനുള്ള രാഷ്ട്രീയ സത്യസന്ധതയുണ്ടോ നിങ്ങള്‍ക്ക്?’; സി.പി.എം വിപുലീകൃത സംസ്ഥാന കമ്മിറ്റിയോട് കെ.കെ. രമ
കോഴിക്കോട്: തെറ്റുതിരുത്തി തിരിച്ചുവരാനുള്ള സി.പി.എമ്മിന്റെ വിപുലീകൃത സംസ്ഥാന കമ്മിറ്റി കോഴിക്കോട് നടക്കുന്നതിനിടെ ഉള്ളുലക്കുന്ന ചോദ്യവുമായി കെ.കെ. രമ എംഎൽഎ. നേതൃത്വം ചെയ്തുകൂട്ടിയ രാഷ്ട്രീയവും സംഘടനാപരവുമായ നൂറുകൂട്ടം തെറ്റുകള്‍ തിരുത്താനെന്ന പേരില്‍ കൊട്ടിഘോഷിച്ച് കോഴിക്കോട് ചേരുന്ന വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കാരോട് ഒരൊറ്റ ചോദ്യം മാത്രം എന്ന ആമുഖത്തോടെയാണ് കുറിപ്പ്.
ഇതേ കോഴിക്കോട് ജില്ലയുടെ മണ്ണില്‍ വെട്ടിനുറുക്കി തീര്‍ത്തുകളഞ്ഞ ടി.പി ചന്ദ്രശേഖരനെന്ന ധീര കമ്യൂണിസ്റ്റിന്‍റെ നിഷ്ഠൂര കൊലപാതകമെന്ന തിരുത്താനാവാത്ത തെറ്റ് ഇനിയെങ്കിലും കേരളീയ പൊതുസമൂഹത്തോട് ഏറ്റുപറയാനുള്ള രാഷ്ട്രീയ സത്യസന്ധതയുണ്ടോ നിങ്ങള്‍ക്ക് എന്നാണ് രമയുടെ ചോദ്യം. നേതൃത്വത്തിന്‍റെ അഴിമതിക്കും നയവഞ്ചനകള്‍ക്കുമെതിരെ സഖാവ് വിഎസും വിജയന്‍ മാഷുമടക്കമുള്ളവര്‍ പാര്‍ട്ടിക്കകത്തും പുറത്തും നടത്തിയ ഉജ്വലമായ രാഷ്ട്രീയ സമരത്തെ പിന്തുണച്ച്, നേതൃത്വത്തിന്‍റെ തെറ്റുകള്‍ക്കെതിരെ വിട്ടുവീഴ്ച്ചയില്ലാതെ വിരല്‍ ചൂണ്ടിയെന്ന ഒരൊറ്റ കുറ്റത്തിന് സിപിഎം നേതാക്കള്‍ ഗൂഢാലോചന നടത്തിയാണ് ടി.പിയെ കൊലപ്പെടുത്തിയതെന്നും രമ ചൂണ്ടിക്കാട്ടി.
കോഴിക്കോട് എ.കെ.ജി ഓഡിറ്റോറിയത്തിൽ ഇന്നുമുതൽ ചൊവ്വാഴ്ച വരെയാണ് വിപുലീകൃത സംസ്ഥാന കമ്മിറ്റി ചേരുന്നത്. ഇന്ന് രാവിലെ ജനറൽ സെക്രട്ടറി എം.എ. ബേബി ഉദ്ഘാടനം ചെയ്തു. ചൊവ്വാഴ്ച വൈകീട്ട് നാലിന് ലക്ഷം പേർ പങ്കെടുക്കുന്ന റാലിയോടെ സംസ്ഥാന സമിതിക്ക് സമാപനമാകും. തുടർന്ന് കടപ്പുറത്തെ ഫ്രീഡം സ്ക്വയറിൽ നടക്കുന്ന പൊതുസമ്മേളനം ജനറൽ സെക്രട്ടറി എം.എ. ബേബി ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തുടങ്ങിയവർ പങ്കെടുക്കും.
കുറിപ്പിന്റെ പൂർണരൂപം:
നേതൃത്വം ചെയ്തുകൂട്ടിയ രാഷ്ട്രീയവും സംഘടനാപരവുമായ നൂറുകൂട്ടം തെറ്റുകള്‍ തിരുത്താനെന്ന പേരില്‍ കൊട്ടിഘോഷിച്ച് കോഴിക്കോട് ചേരുന്ന വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കാരോട് ഒരൊറ്റ ചോദ്യം മാത്രം., നേതൃത്വത്തിന്‍റെ അഴിമതിക്കും നയവഞ്ചനകള്‍ക്കുമെതിരെ സഖാവ് വി എസ്സും, വിജയന്‍ മാഷുമടക്കമുള്ളവര്‍ പാര്‍ട്ടിക്കകത്തും പുറത്തും നടത്തിയ ഉജ്വലമായ രാഷ്ട്രീയ സമരത്തെ പിന്തുണച്ച് നേതൃത്വത്തിന്‍റെ തെറ്റുകള്‍ക്കെതിരെ വിട്ടുവീഴ്ച്ചയില്ലാതെ വിരല്‍ ചൂണ്ടിയെന്ന ഒരൊറ്റ കുറ്റത്തിന് സിപിഎം നേതാക്കള്‍ ഗൂഢാലോചന നടത്തി ഇതേ കോഴിക്കോട് ജില്ലയുടെ മണ്ണില്‍ വെട്ടിനുറുക്കി തീര്‍ത്തുകളഞ്ഞ ടി.പി ചന്ദ്രശേഖരനെന്ന ധീര കമ്യൂണിസ്റ്റിന്‍റെ നിഷ്ഠൂര കൊലപാതകമെന്ന തിരുത്താനാവാത്ത തെറ്റ് ഇനിയെങ്കിലും കേരളീയ പൊതുസമൂഹത്തോട് ഏറ്റുപറയാനുള്ള രാഷ്ട്രീയ സത്യസന്ധതയുണ്ടോ നിങ്ങള്‍ക്ക്?!!
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.