റേഷൻ അരി ശേഖരിച്ച് പോളിഷ് ചെയ്ത് ബ്രാൻഡഡ് ആക്കി ഉയർന്ന വിലക്ക് വിൽക്കും; പാറശ്ശാലയിൽ 6000 കിലോ അരി പിടിച്ചെടുത്തു

തിരുവനന്തപുരം: പാറശ്ശാലയിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന 6000 കിലോ റേഷൻ അരി പിടിച്ചെടുത്തു. റേഷൻ അരി ശേഖരിച്ച് ബ്രാൻഡ് ആക്കി മാറ്റി വിൽപന നടത്തുന്ന സംഘമാണ് ഇതിന് പിന്നിലെന്നാണ് വിവരം.

തമിഴ്നാട്ടിലെയും കേരളത്തിലെയും റേഷൻ അരി ശേഖരിച്ചായിരുന്നു തട്ടിപ്പ്. റേഷൻ അരി ശേഖരിച്ചതിന് ശേഷം പോളിഷ് ചെയ്ത് ബ്രാൻഡ് ആക്കി മറിച്ച് വിൽപന നടത്തുകയാണ് ഇവരുടെ രീതി. പാറശ്ശാല കാരാളിയിലെ ഒരു വീട്ടിൽ നടത്തിയ റെയ്ഡിൽ 203 ചാക്കുകളിലായി സൂക്ഷിച്ച അരി പിടികൂടി.

റേഷൻ കടകളിൽനിന്ന് കുറഞ്ഞ വിലക്ക് അരി ശേഖരിച്ച് കൂടുതൽ വിലക്ക് വിറ്റായിരുന്നു തട്ടിപ്പ്. പാറശാല പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സിവിൽ സപ്ലൈസ് സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. താലൂക്ക് സപ്ലൈ ഓഫീസർ പ്രവീണിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 50 കിലോ വീതമുള്ള ചാക്കുകളിൽ സൂക്ഷിച്ചിരുന്ന അരിയാണ് പിടിച്ചെടുത്തത്.

തമിഴ്നാട് കളിയിക്കാവിള സ്വദേശി വാടകക്ക് താമസിച്ചിരുന്ന വീട്ടിൽ നിന്നാണ് അരി പിടിച്ചെടുത്തത്. കെട്ടിടത്തിന്റെ സുരക്ഷക്കായി രണ്ട് രാജപാളയം ഇനത്തിൽപ്പെട്ട നായകളെ ഇവിടെ കാവൽ നിർത്തിയിരുന്നു. ഉദ്യോഗസ്ഥരെത്തിയപ്പോൾ വീട്ടിൽ ആളില്ലായിരുന്നു. സുരേഖ, സോടെക്‌സ് തുടങ്ങിയ ബ്രാൻഡുകളുടെ പേരിലാണ് ഇവർ വിൽപന നടത്തുന്നത്. പിടികൂടിയ അരി സിവിൽ സപ്ലൈസ് ഗോഡൗണിലേക്ക് മാറ്റി.

തമിഴ്നാട്ടിൽനിന്ന് സൗജന്യമായി ലഭിക്കുന്ന റേഷൻ അരിയും ഗോതമ്പും കാറുകളുടെ ഡിക്കികളിലും സ്‌കൂട്ടറുകളിലും ട്രെയിനുകൾ വഴിയുമാണ് എത്തിച്ചിരുന്നത്. അരി കടത്താൻ ഉപയോഗിച്ച ഒരു കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. 

Tags:    
News Summary - 6000 kg ration rice seized in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.