എം.എ. ബേബി

‘നമ്മളോർക്കണം നമ്മളെങ്ങനെ നമ്മളായെന്ന്’; തെറ്റുകൾ തുറന്നുപറയുകയാണ് വേണ്ടത്, ജനപക്ഷത്ത് നിന്നുകൊണ്ട് തിരുത്തുമെന്ന് എം.എ ബേബി

കോഴിക്കോട്: എവിടെ പിഴച്ചെന്ന് തിരിച്ചറിഞ്ഞ് ജനപക്ഷത്തുനിന്ന് തിരുത്തണമെന്നും തെറ്റുകളിൽ തുറന്ന് പറയലുകളാണ് വേണ്ടതെന്നും സി.പി.എം ജനറൽ സെക്രട്ടറി എം.എ ബേബി. 'നമ്മളോർക്കണം നമ്മളെങ്ങനെ നമ്മളായെന്ന്' എന്ന കടമ്മനിട്ടയുടെ വരികൾ ഉദ്ധരിച്ചായിരുന്നു എം.എ ബേബിയുടെ പ്രസംഗം. തിരിച്ചടി നൽകി തിരിച്ചുവരുന്ന പശ്ചാത്തലമുണ്ടെങ്കിലും സി.പി.എമ്മിനുള്ളത് ഉജ്ജ്വല ചരിത്രമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കോഴിക്കോട്ട് ചേർന്ന സി.പി.എം വിപുലീകരണ സംസ്ഥാന സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു എം.എ ബേബി.

കമ്യൂണിസ്റ്റ് പ്രസ്ഥാനം സംസ്ഥാനത്തിന് നൽകിയ സംഭാവനകൾ വളരെ വലുതാണ്. അതുതന്നെയാണ് നേട്ടങ്ങളിലേക്ക് നയിച്ചതും. എന്നാൽ, തെറ്റുകൾ സംഭവിച്ചു. നിയമസഭ തെരഞ്ഞെടുപ്പിലെ തോൽവി അതിജീവിച്ച് തിരിച്ചുവരികയും ജനസ്വാധീനം മെച്ചപ്പെടുത്താനുമുള്ള പദ്ധതികൾ ആവിഷ്‌കരിക്കുകയും ചെയ്യും. സി.പി.ഐ.എമ്മിന്റെ മുന്നേറ്റങ്ങൾക്ക് കൂടുതൽ കരുത്തേകുന്ന ചർച്ചകളും തീരുമാനങ്ങളുമാണ്‌ യോഗത്തിലുണ്ടാവുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സി.പി.എമ്മിന് അവരുടെ ചരിത്രം ഓർമയില്ലാത്ത പോലെയാണ് പല കോണിൽനിന്നുമുള്ള പ്രചാരണം പ്രകടിപ്പിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ തോൽവിയും അതിന്റെ കാരണങ്ങളും കൃത്യമായി വിലയിരുത്തി ഞങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ, വ്യാജ നിർമിതികൾ സി.പി.എമ്മിന് തിരിച്ചടിയാണെന്നും അത് അറിയാൻ സാധിച്ചില്ലയോ എന്നും പരിശോധിക്കണം. കേരള ചരിത്രത്തിലെ ഏറ്റവും വലിയ വ്യാജ നിർമിതി വിമോചന സമരം ആണെന്നും അത് ഇപ്പോഴും തുടരുകയാണെന്നും എം.എ. ബേബി ചൂണ്ടിക്കാട്ടി.

Tags:    
News Summary - M.A. Baby emphasizes correcting mistakes from a pro-people stance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.