വല്ലം തോടിന് കുറുകെ കണ്ടെത്തിയ പാറക്കൂട്ടങ്ങളും മരക്കുറ്റിയും
വല്ലം തോട്ടിലും മുടിക്കല്‍ ആനപ്പാറയിലും കണ്ടെത്തിയ ശേഷിപ്പുകള്‍ പുരാവസ്തു വകുപ്പ് പരിശോധിക്കും
പെരുമ്പാവൂര്‍: വല്ലം തോട്ടിലും മുടിക്കല്‍ ആനപ്പാറയിലും കണ്ടെത്തിയ ചരിത്രപ്രാധാന്യമുള്ള ശേഷിപ്പുകള്‍ പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിക്കും. വല്ലം തോടിന്റെ ആരംഭസ്ഥാനത്തും പെരിയാറിനോട് ചേരുന്ന ഭാഗത്തും കണ്ടെത്തിയ നൂറ്റാണ്ടുകള്‍ പഴക്കമുള്ള മരക്കുറ്റി, തോടിന് കുറുകെയുള്ള പാറക്കൂട്ടങ്ങള്‍, ആനപ്പാറയിലെ കൊത്തുപണികള്‍ എന്നിവയാണ് സംഘം പരിശോധിക്കുക.
പെരുമ്പാവൂര്‍ നഗരസഭയുടെയും വാഴക്കുളം ഗ്രാമപഞ്ചായത്തിന്റെയും അതിര്‍ത്തിയിലൂടെ ഒഴുകുന്ന വല്ലം തോടും പാലക്കാട്ടുതാഴം തോടും പെരിയാറിന് സമീപം സംഗമിക്കുന്ന ഗാന്ധിനഗര്‍ പാലത്തിന് അടുത്താണ് ശേഷിപ്പുകള്‍ കണ്ടെത്തിയത്. നഗരസഭയുടെ നേതൃത്വത്തില്‍ നടന്ന പുഴത്തീരം ശുചീകരണത്തിനിടെ വള്ളിച്ചെടികള്‍ നീക്കിയപ്പോഴാണ് ഇവ പ്രാദേശിക ചരിത്രഗവേഷകനായ ഇസ്മായില്‍ പള്ളിപ്രത്തിന്റെ ശ്രദ്ധയിൽപെട്ടത്. തിരുവിതാംകൂര്‍ കാലഘട്ടത്തില്‍ ചൗക്ക കാര്യസ്ഥന്റെ ആസ്ഥാനമായിരുന്ന മുടിക്കല്‍ ഡിപ്പോ കടവിലെ ആനപ്പാറയില്‍ നടത്തിയ തിരച്ചിലിലാണ് പാറയിലെ കൊത്തുപണികള്‍ കണ്ടെത്തിയത്.
വിവരമറിയിച്ചതിനെതുടര്‍ന്ന് തൃപ്പൂണിത്തുറ ഹില്‍പാലസിലെ പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിക്കുമെന്ന് സംസ്ഥാന ഡയറക്ടര്‍ ഇ. ദിനേശന്‍ അറിയിച്ചതായി ഇസ്മായില്‍ പള്ളിപ്രം പറഞ്ഞു. മുന്‍കാലങ്ങളില്‍ അണക്കോലിത്തുറ, മുട്ടുചിറ, തൊട്ടുചിറ വഴി വന്നിരുന്ന വെള്ളം ഗാന്ധിനഗര്‍ പാലത്തിന് സമീപം ബണ്ട് കെട്ടിനിര്‍ത്തി കൃഷിക്കും കിണറുകളിൽ ജലലഭ്യത ഉറപ്പാക്കുന്നതിനും ഉപയോഗിച്ചിരുന്നു. വല്ലത്ത് കണ്ടെത്തിയ മരക്കുറ്റി ഇത്തരം ബണ്ട് നിര്‍മാണത്തിനോ മുക്കട മുണ്ടക്കതോട് വഴി വന്നിരുന്ന ഉരുക്കളെ കെട്ടിയിടാനോ ഉപയോഗിച്ചിരുന്നതാകാമെന്നാണ് പ്രാഥമിക നിഗമനം.
മുമ്പ് ട്രാവന്‍കൂര്‍ റയോണ്‍സ് വളപ്പിലും മുടിക്കല്‍ ജമാഅത്ത് ഖബര്‍സ്ഥാനിലും മഹാശിലായുഗ കാലഘട്ടത്തിലെ നിരവധി നന്നങ്ങാടികള്‍ കണ്ടെത്തിയിരുന്നു. കൂടാതെ, പെരുമ്പാവൂർ കച്ചേരിക്കുന്നിലെ പഴയ കോടതി കെട്ടിടം പൊളിച്ചപ്പോഴും കടുവാളില്‍ ഗുഹ കണ്ടെത്തിയപ്പോഴും പുരാവസ്തു വകുപ്പ് പരിശോധന നടത്തിയിട്ടുണ്ട്. ആലുവ യു.സി കോളജ് ചരിത്രവിഭാഗം ഒക്കലില്‍ നടത്തിയ സര്‍വേയിലും ശേഷിപ്പുകൾ ലഭിച്ചിരുന്നു. പുരാവസ്തു വകുപ്പിന്റെ പുതിയ പരിശോധനയോടെ പ്രദേശത്തിന്റെ ചരിത്രപ്രാധാന്യത്തിന് കൂടുതല്‍ വ്യക്തത വരുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികളും ചരിത്രഗവേഷകരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.