കൽപറ്റ: മേപ്പാടിയിലെ പുത്തുമല കണ്ണീർ കാഴ്ചയാകുന്നു. അതിശക്തമായ ഉരുൾപൊട്ടലിൽ വി റങ്ങലിച്ചുനിൽക്കുകയാണ് ഒരു പ്രദേശം ഒന്നടങ്കം. ഉരുൾപൊട്ടലിൽപെട്ട എട്ടുപേരുടെ മൃതദേഹം ഇതുവരെ കണ്ടെടുത്തു. ഇനിയും എത്ര പേർ കുടുങ്ങിക്കിടക്കുന്നുവെന്നതു സംബന്ധി ച്ച് വിവരമില്ല. പലരും ഉറ്റവരെയും ബന്ധുക്കളെയും കാണാനില്ലെന്നു പറയുന്നു. മേഖലയിൽ അതിശക്തമായ മഴ തുടരുന്നത് രക്ഷാപ്രവർത്തനത്തിന് തിരിച്ചടിയാകുകയാണ്.
കുന്നത്ത് പുത്തുമല നൗഷാദിെൻറ ഭാര്യ ഹാജിറ (23), പുത്തുമലയിൽ കാൻറീൻ നടത്തിയിരുന്ന ഷൗക്കത്ത്-മുനീറ ദമ്പതികളുടെ മുഹമ്മദ് മിഹിസിബ് (മൂന്ന്), പൊള്ളാച്ചി സ്വദേശി കാർത്തിക് (27), എടക്കണ്ടത്തിൽ പുത്തുമല മുഹമ്മദിെൻറ മകൻ അയ്യൂബ് (44), ചോലശ്ശേരി പുത്തുമല അലവിയുടെ മകന് ഇബ്രാഹീം (38), പുത്തുമല കക്കോത്ത് പറമ്പിൽ കുഞ്ഞുമുഹമ്മദിെൻറ മകൻ ഖാലിദ് (42), കക്കോത്ത് പറമ്പിൽ ഖാലിദിെൻറ മകൻ ജുനൈദ് (20), സെൽവൻ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ഉരുൾപൊട്ടലിനെ തുടർന്ന് നൂറേക്കറോളം സ്ഥലം കിലോമീറ്റർ നീളത്തിൽ ഒലിച്ചുപോയി.
ബുധനാഴ്ച രാത്രിയും വ്യാഴാഴ്ച പകലുമായി പുത്തുമലയിലെ ഏതാനും വീടുകൾ ഇടിഞ്ഞതിനെ തുടർന്ന് ഇവിടത്തെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിരുന്നു. അതിനാൽ, കൊടിയ ദുരന്തം ഒഴിവായി. 40ഓളം വീടുകളും എസ്റ്റേറ്റ് തൊഴിലാളികൾ താമസിക്കുന്ന പാടിയും പൂർണമായും ഒലിച്ചുപോയി. ഉരുൾപൊട്ടിയ സ്ഥലത്ത് ശക്തമായ മലവെള്ളപ്പാച്ചിലുണ്ട്. സൈന്യവും ദുരന്തനിവാരണ സേനയും സന്നദ്ധ സംഘടനകളും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. വ്യാഴാഴ്ച വൈകീട്ട് നാലോടെയാണ് വൻ ശബ്ദത്തോടെ വലിയ മല ഇടിഞ്ഞു താഴേക്കു പതിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.