തിരുവനന്തപുരം: കെ.എസ്.ആർ.ടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര ഏർപ്പെടുത്തുന്നതിനെതിരെ പ്രതിഷേധവുമായി സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകൾ. സർക്കാരിന്റെ ഈ നീക്കം കേരളത്തിലെ പൊതുഗതാഗത സംവിധാനത്തിന്റെ പൂർണമായ തകർച്ചക്ക് വഴിതെളിക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ ഭാരവാഹികൾ മുന്നറിയിപ്പ് നൽകി. നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ ഇത്തരം ഏകപക്ഷീയമായ തീരുമാനങ്ങൾ പ്രായോഗികമല്ലെന്നാണ് ഉടമകളുടെ പക്ഷം.
ഡീസൽ വില വർധനവും മറ്റ് ചെലവുകളും കാരണം സ്വകാര്യ ബസ് മേഖല വലിയ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് സർക്കാരിന്റെ ഈ പുതിയ പ്രഖ്യാപനം വരുന്നത്. കെ.എസ്.ആർ.ടി.സിയിൽ മാത്രം സൗജന്യയാത്ര അനുവദിക്കുന്നത് യാത്രക്കാരെ സ്വകാര്യ ബസുകളിൽ നിന്ന് അകറ്റുമെന്നും ഇത് പല റൂട്ടുകളിലെയും സർവീസുകൾ നിർത്തലാക്കാൻ നിർബന്ധിതമാക്കുമെന്നും ഭാരവാഹികൾ ചൂണ്ടിക്കാട്ടി. ഒരു വലിയ വിഭാഗം യാത്രക്കാരെ നഷ്ടപ്പെടുന്നത് മേഖലയെ കടുത്ത സാമ്പത്തിക ബാധ്യതയിലേക്ക് തള്ളിവിടുമെന്നും അവർ ആശങ്കപ്പെടുന്നു.
മേഖലയിലെ പ്രധാന പങ്കാളികളായ സ്വകാര്യ ബസ് ഉടമകളുമായി യാതൊരുവിധ ചർച്ചകളും നടത്താതെയാണ് സർക്കാർ ഇത്തരമൊരു സുപ്രധാന തീരുമാനം പ്രഖ്യാപിച്ചതെന്ന് സംഘടന കുറ്റപ്പെടുത്തി. ഈ സാഹചര്യത്തിൽ യു.ഡി.എഫ് സർക്കാർ പ്രഖ്യാപനം പുനപരിശോധിക്കണമെന്നും തങ്ങളുടെ ആശങ്കകൾ പരിഹരിക്കാൻ സർക്കാർ തയ്യാറാകണമെന്നും അവർ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് ബസ് ഉടമകളുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.