തിരുവനന്തപുരം: രാജ്യത്ത് മസ്ജിദുകളും മദ്രസയും പൊളിച്ചു നീക്കി മുസ്‌ലിം വംശഹത്യക്ക് വേഗത കൂട്ടാൻ ശ്രമിക്കുന്ന ആർ.എസ്.എസിന്‍റെ ഉന്മൂലന പദ്ധതിയെ രാജ്യം നിസ്സംഗമായി നോക്കി നിൽക്കരുതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റ് റസാഖ് പാലേരി. കഴിഞ്ഞദിവസം രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയിൽ മാത്രം മുന്നൂറിൽ പരം മസ്ജിദുകളും മദ്രസകളുമാണ് മുന്നറിയിപ്പില്ലാതെ പൊളിച്ചുമാറ്റാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചത്. പ്രായോഗികമല്ലാത്ത സമീപനങ്ങൾ സ്വീകരിച്ച് മുസ്‌ലിം മതസ്ഥാപനങ്ങളെയും നേതൃത്വത്തെയും ഇല്ലായ്മ ചെയ്യാനാണ് ഇതിലൂടെ ഭരണകൂടം ശ്രമിക്കുന്നതെന്ന് റസാഖ് പാലേരി വ്യക്തമാക്കി.
1981 ൽ നിർമിച്ച ജയ്പൂരിലെ നൂറാനി മസ്ജിദ് വഖഫ് പോർട്ടലിൽ ഉൾപ്പെട്ടിട്ടും യാതൊരു മുന്നറിയിപ്പും നൽകാതെയാണ് അധികൃതർ ഇടിച്ചുനിരത്തിയത്. കഴിഞ്ഞ 15 ദിവസത്തിനുള്ളിൽ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി ഇരുപതിൽപരം മസ്ജിദുകളാണ് ഇത്തരത്തിൽ ബുൾഡോസർ രാജിന് വിധേയമാക്കിയത്. ഹിന്ദുത്വ ഭരണകൂടത്തിന്‍റെ ഇത്തരം ഉന്മൂലന പ്രവർത്തനങ്ങൾക്കെതിരെ ക്രിയാത്മകമായി പ്രതികരിക്കാനും ശക്തമായ പ്രതിഷേധമുയർത്താനും രാജ്യത്തെ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളും മാധ്യമങ്ങളും സന്നദ്ധമാവണമെന്നും റസാഖ് പാലേരി അറിയിച്ചു. മുസ്‌ലിം ആരാധനാലയങ്ങൾ ഇല്ലാതാക്കുകയടക്കം നിരവധി വംശഹത്യ പദ്ധതിയാണ് ആർ.എസ്.എസ് ലക്ഷ്യമിടുന്നത്. സംഘപരിവാറിന്റെ ഉന്മൂലന ശ്രമത്തിനെതിരെ രാജ്യത്തിന്‍റം ബഹുസ്വര സംസ്കാരം നിലനിർത്താനും സാഹോദര്യ രാഷ്ട്രീയം വികസിപ്പിക്കാനും ജനങ്ങൾ ഒറ്റക്കെട്ടായി പ്രതികരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.