തിരുവനന്തപുരം: പരിശീലനത്തിനെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ക്രിക്കറ്റ് പരിശീലകന് 35 വർഷം കഠിനതടവും 65,000 രൂപ പിഴയും ശിക്ഷ. തിരുവനന്തപുരം വള്ളക്കടവ് ശ്രീവരാഹം സ്വദേശി എം. മനുവിനെയാണ് (40) തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർള ശിക്ഷിച്ചത്. മറ്റൊരു പെൺകുട്ടിയെ പീഡിപ്പിച്ച കേസിലും മനു കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. പിഴ ഒടുക്കാത്ത പക്ഷം ആറു വർഷവും ഒമ്പതു മാസവും അധികതടവ് അനുഭവിക്കണം.
2018ലാണ് കേസിനാസ്പദമായ സംഭവം. തിരുവനന്തപുരത്തെ ക്രിക്കറ്റ് കോച്ചിങ് സെന്ററിൽ പരിശീലനത്തിന് എത്തിയ കുട്ടിയെ ജിമ്മിലേക്കും ശുചിമുറിയിലേക്കും കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. കുട്ടിയുടെ നഗ്ന ഫോട്ടോ എടുത്തെന്നും പരാതിയുണ്ട്. താത്പര്യത്തിന് വഴങ്ങാതിരുന്നതിന് പെൺകുട്ടിക്ക് പിന്നീട് പരിശീലനം നിഷേധിച്ചെന്നും കണ്ടെത്തി.
2024ൽ തിരുവനന്തപുരത്ത് വെച്ച് നടന്ന പെൺകുട്ടികളുടെ ക്രിക്കറ്റ് ടൂർണമെൻറിൽ പങ്കെടുക്കാൻ എത്തിയ പീഡനത്തിന് ഇരയായ പെൺകുട്ടി വർഷങ്ങൾക്ക് ശേഷം പ്രതിയെ കണ്ടതിനെ തുടർന്ന് ഭയന്ന് ബഹളം വെച്ചപ്പോഴാണ് പീഡനവിവരം പുറത്തായത്. ഈ കുട്ടിയുടെ പരാതി പുറത്തറിഞ്ഞതോടെ മറ്റ് കുട്ടികളും പരാതി നൽകി. പിന്നാലെ പ്രതിക്കെതിരെ ആറ് കേസുകൾ രജിസ്റ്റർ ചെയ്തു. മൂന്നാംകേസിലും മനുവിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തി. ഈ കേസിൽ ശനിയാഴ്ച വിധി പറയും. രണ്ടാമത്തെ കേസിലാണ് ഇന്ന് കോടതി വിധി പറഞ്ഞത്. ആകെ ആറു കേസുകളാണ് പ്രതിയുടെ പേരിലുള്ളത്.
ആദ്യ കേസിലെ ശിക്ഷാ കാലാവധിക്ക് ശേഷമേ ഈ കേസിലെ ശിക്ഷ ആരംഭിക്കൂ. ക്രിമിനൽ നടപടി ചട്ടം സെക്‌ഷൻ 427 പ്രകാരം, പ്രതിയുടെ ഓരോ കേസുകളിലെയും ശിക്ഷാ കാലാവധി കഴിയുന്നത് അനുസരിച്ച് അടുത്ത കേസിലെ ശിക്ഷ നടപ്പിലാക്കണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. അത് പരിഗണിച്ചാണ് കോടതി പ്രത്യേകം ശിക്ഷ കാലാവധി വിധിച്ചത്.
പരിശീലനത്തിന് എത്തിയ ആറ് കുട്ടികളെ പ്രതി പീഡിപ്പിച്ചതിന് ആറ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.