പ്രാച്ചയുടെ ഓഫീസ് റെയ്ഡ്: സംഘ്പരിവാറിന് കീഴില്‍ നടക്കുന്നത് നിയമവ്യവസ്ഥയുടെ അട്ടിമറി- സോളിഡാരിറ്റി

കോഴിക്കോട്: ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട കേസുകളില്‍ ഇരകള്‍ക്കായി കോടതിയില്‍ ഇടപെടല്‍ നടത്തിക്കൊണ്ടിരിക്കുന്ന മഹ്മൂദ് പ്രാച്ചയുടെ ഓഫീസില്‍ നടന്ന റെയ്ഡ് നിയമവ്യവസ്ഥയെയും നിയമവാഴ്ചയെയും അധികരമുപയോഗിച്ച് അട്ടിമറിക്കുന്നതിന്‍റെ അവസാന ഉദാഹരണമാണെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് നഹാസ് മാള.

വ്യാജകേസുകളുമായി കോടതിയിലെത്തുന്നെന്ന് ആരോപിച്ച് കോടതിയുടെ അനുവാദമുണ്ടെന്ന് പറഞ്ഞ് ഡല്‍ഹി പൊലീസാണ് റെയ്ഡ് നടത്തിയത്. ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് സംഘ്പരിവാറിനെതിരിലും ഡല്‍ഹി പൊലീസിനെതിരിലുമുള്ള പരാതികളും കേസുകളുമാണ് 'വ്യാജകേസുകള്‍' എന്നതില്‍ ഉള്‍പെടുക. ഏതൊരു പൗരനും നിയമസഹായം ലഭ്യമാക്കുകയെന്നത് രാജ്യത്തെ നിയമവ്യവസ്ഥയുടെ അടിത്തറയാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഡല്‍ഹി കലാപത്തിന്‍റെയും അതുമായി ബന്ധപ്പെട്ട പൊലീസ് ക്രൂരതകളുടെയും ഇരകള്‍ക്ക് നിയമ സഹായം നിഷേധിക്കുന്നതിന്‍റെ വ്യക്തമായ തെളിവാണ് ഈ റെയ്ഡ്. ഇരകള്‍ക്ക് ലഭിക്കുന്ന നിയമ സഹായങ്ങള്‍ തടയുകയെന്നതാണ് ഡല്‍ഹി പൊലീസിന്‍റെ ലക്ഷ്യമെന്ന് വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഘ്പരിവാര്‍ അധികാരത്തിലേറിയത് മുതല്‍ വ്യത്യസ്ത തരത്തില്‍ നീതിന്യായ വ്യവസ്ഥയെ അട്ടിമറിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ജസ്റ്റിസ് ലോയയുടെ മരണം, ജസ്റ്റിസ് മുരളീധരന്‍റെ സ്ഥലംമാറ്റം പോലുള്ള ധാരാളം സംഭവങ്ങള്‍ നടന്നു. ഇപ്പോള്‍ നിയമവ്യവസ്ഥയുടെ പ്രധാന തൂണായ അഭിഭാഷകരെയും ലക്ഷ്യമിടുന്ന നടപടികളാണ് ഉണ്ടാവുന്നത്. ഇത് രാജ്യത്തെ കോടതിയിലും നീതിവ്യവസ്ഥയിലുമുള്ള വിശ്വാസം പൂര്‍ണമായും ഇല്ലാതാക്കും. അതിനാല്‍ ഇതിനെതിരെ ശക്തമായ പ്രതികരണം ഉയര്‍ന്നുവരണമെന്നും നഹാസ് മാള പറഞ്ഞു.

Tags:    
News Summary - Pracha's office raid: Subversion of the legal system under Sangh Parivar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.