കൗൺസിലറുടെ കൊലപാതകം: ഒന്നാംപ്രതി ഒളിവിൽ തന്നെ; ജാമ്യക്കാർക്കെതിരെ കേസ്

മഞ്ചേരി: നഗരസഭ കൗൺസിലറായിരുന്ന തലാപ്പിൽ അബ്ദുൽ ജലീൽ എന്ന കുഞ്ഞാക്കയെ (57) കൊലപ്പെടുത്തിയ കേസില്‍ വിധി പറയുന്ന ദിവസം മുങ്ങിയ ഒന്നാം പ്രതിയെ കണ്ടെത്താനായില്ല. നെല്ലിക്കുത്ത് കോട്ടക്കുത്ത് മാട്ടയിൽ വീട്ടിൽ ഷുഹൈബ് എന്ന കൊച്ചുവാണ് (29) കോടതിയില്‍ ഹാജരാകാതെ മുങ്ങിയത്. പ്രതിയെ കണ്ടെത്താൻ ജില്ല പൊലീസ് മേധാവിയുടെ നിർദേശ പ്രകാരം ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചു. ഇയാള്‍ സംസ്ഥാനം വിട്ടതായാണ് സൂചന.

വെള്ളിയാഴ്ച കേസ് പരിഗണിച്ച കോടതി, ഒന്നാം പ്രതിയുടെ രണ്ട് ജാമ്യക്കാർക്കെതിരെ കേസെടുക്കാനും ഓരോ ലക്ഷം രൂപ വീതം കോടതിയില്‍ കെട്ടിവെക്കാനും ഉത്തരവിട്ടു. വ്യാഴാഴ്ച വിധി പറയാനായി മഞ്ചേരി മൂന്നാം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി എസ്. സൂരജ് മുമ്പാകെ കേസ് പരിഗണിച്ചിരുന്നു. എന്നാൽ, ഒന്നാം പ്രതി ഹാജരാകാതെ വന്നതോടെ മാറ്റിവെക്കുകയായിരുന്നു. പ്രതിയുടെ ജാമ്യവും കോടതി റദ്ദാക്കി.

നെല്ലിക്കുത്ത് ഒലിപ്രക്കാട് പതിയൻതൊടിക വീട്ടിൽ അബ്ദുൽ മാജിദ് (30), പാണ്ടിക്കാട് വള്ളുവങ്ങാട് സൗത്ത് സ്വദേശി കറുത്തേടത്ത് വീട്ടിൽ ഷംസീർ (36) എന്നിവരാണ് മറ്റു പ്രതികള്‍. ഇവർ രണ്ടുപേരും വ്യാഴാഴ്ച കോടതിയിൽ ഹാജരായിരുന്നു. ആഗസ്റ്റ് അഞ്ചിന് കേസ് വീണ്ടും പരിഗണിക്കും. അതിന് മുമ്പായി പ്രതിയെ കണ്ടെത്താന്‍‌ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

2022 മാർച്ച് 29ന് രാത്രി പത്തോടെയാണ് കേസിനാസ്പദമായ സംഭവം. സ്ഥലക്കച്ചവടവുമായി ബന്ധപ്പെട്ട് പാലക്കാട്ടുപോയി തിരിച്ചുവരികയായിരുന്ന അബ്ദുൽ ജലീലും സംഘവും സഞ്ചരിച്ചിരുന്ന കാറിന്റെ ലൈറ്റ് കണ്ണിലേക്കടിച്ചെന്ന് പറഞ്ഞ് ബൈക്ക് യാത്രക്കാരായ ഷുഹൈബും മാജിദും ഒലിപ്രക്കാട് വെച്ച് വാക്കേറ്റത്തിൽ ഏർപ്പെടുകയായിരുന്നു. ഇതിനിടെ ഷുഹൈബ് ഹെൽമറ്റ് ഉപയോഗിച്ച് കാറിന്റെ പിറകിലെ ഗ്ലാസ് അടിച്ചുതകർത്തു. തുടർന്ന് ഷംസീറിനെ ഫോണിൽ വിളിച്ചുവരുത്തുകയുംചെയ്തു. കാറിന്റെ പൊട്ടിയ ഗ്ലാസ് കൗൺസിലർ അടക്കമുള്ള സംഘം നോക്കുന്നതിനിടെ പ്രതികൾ കരിങ്കല്ല് ഉപയോഗിച്ച് കൗൺസിലറുടെ തലക്ക് അടിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മാർച്ച് 30ന് ജലീൽ മരിച്ചു.

Tags:    
News Summary - Councilor's murder: First accused still absconding

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.