പ്രതീകാത്മക ചിത്രം (എ.ഐ നിർമിതം)
കോഴിക്കോട്: തെരഞ്ഞെടുപ്പ് പ്രചാരണം കനക്കവെ രാഷ്ട്രീയ പാർട്ടികൾക്ക് അഭിപ്രായ സർവേകളോട് പ്രിയമേറുന്നു. സമീപകാലത്ത് അഭിപ്രായ സർവേകളും എക്സിറ്റ് പോളുകളും ഏറക്കുറെ ശരിയായതിന്റെ അടിസ്ഥാനത്തിലാണ് വിവിധ ഏജൻസികൾ വഴി സർവേയെടുത്ത് വോട്ടർമാരുടെ മനസ്സുകവരാനുള്ള ശ്രമം. വോട്ടർമാരുടെ താൽപര്യങ്ങൾ മനസ്സിലാക്കി പോരായ്മകളും പരാതികളും പരിഹരിച്ച് വാഗ്ദാനങ്ങൾ നൽകുന്ന രീതിയാണ് പയറ്റുന്നത്.
കഴിഞ്ഞതവണ അഭിപ്രായ വോട്ടെടുപ്പ് നടത്തിയ ഏജൻസികളിൽ മിക്കവയും ഇത്തവണയും സർവേ ആരംഭിച്ചു. 2021ൽ പതിനഞ്ചോളം ഏജൻസികളുടെ സർവേയിൽ എൽ.ഡി.എഫിന് 75 മുതൽ 106 സീറ്റുവരെയാണ് പ്രവചിച്ചത്. എക്സിറ്റ് പോളുകളിൽ 10 ഏജൻസികൾ എൽ.ഡി.എഫ് അധികാരത്തിലെത്തുമെന്ന് പ്രവചിച്ചിരുന്നു. ട്രൂകോപി തിങ്ക്, എൽ.ഡി.എഫിന് 85-95 സീറ്റ് ലഭിക്കുമെന്നായിരുന്നു പ്രവചിച്ചത്. യു.ഡി.എഫിന് 45-55ഉം. ഏഷ്യാനെറ്റ് ന്യൂസ്-സി ഫോർ സർവേ എൽഡി.എഫിന് 82-91 സീറ്റായിരുന്നു. യു.ഡി.എഫിന് 46-54ഉം.
മാതൃഭൂമി -സീവോട്ടർ എൽ.ഡി.എഫിന് 73-83ഉം. യു.ഡി.എഫിന് 56-66ഉം. മനോരമ ന്യൂസ്-വി.എം.ആർ എൽ.ഡി.എഫിന് 77-82ഉം യു.ഡി.എഫിന് 54-59ഉം ആണ്. ടൈംസ് നൗ സീ വോട്ടർ എൽ.ഡി.എഫിന് 77 ഉം യു.ഡി.എഫിന് 62ഉം സീറ്റുകളായിരുന്നു പ്രവചിച്ചത്. 2021 മാർച്ച് 19ന് മാതൃഭൂമി -സീവോട്ടർ തന്നെ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ എൽ.ഡി.എഫിന് 75-83 സീറ്റുകൾ പ്രവചിച്ചിരുന്നു. 2021 ഫെബ്രുവരിയിൽ ട്രൂലൈൻ ന്യൂസ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ എൽ.ഡി.എഫിന് 99-106 വരെ സീറ്റും പ്രവചിച്ചിരുന്നു.
അഭിപ്രായ വോട്ടെടുപ്പിൽ, ആർക്ക് വോട്ടുചെയ്യാൻ ഉദ്ദേശിക്കുന്നുവെന്നതാണ് ആരായുന്നത്. എക്സിറ്റ് പോളുകളിൽ, ആർക്ക് വോട്ടുചെയ്തു എന്നതിന്റെ അടിസ്ഥാനത്തിലാണ് വിലയിരുത്തൽ. അഭിപ്രായ വോട്ടെടുപ്പിന്റെയും എക്സിറ്റ് പോളിന്റെയും ഫലം വോട്ടർമാരെ സ്വാധീനിക്കുമെന്നതിനാൽ ഇവക്ക് നിരോധനം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷൻ 2004ൽ നിയമ മന്ത്രാലയത്തെ സമീപിച്ചിരുന്നു. തുടർന്ന്, ആവശ്യം ഭാഗികമായി അംഗീകരിക്കുകയും 2010ൽ നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തു. നിരോധന കാലയളവിൽ എക്സിറ്റ് പോൾ ഫലങ്ങൾ പ്രസിദ്ധീകരിക്കുകയോ പരസ്യപ്പെടുത്തുകയോ ചെയ്യരുതെന്ന് നിർദേശമുണ്ട്. തെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളും കഴിഞ്ഞശേഷമേ ഫലങ്ങൾ പുറത്തുവിടാൻ മാധ്യമങ്ങൾക്ക് അനുവാദമുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.