തിരുവനന്തപുരം: ഹൈകമാൻഡ് സ്വരം കടുപ്പിച്ചതിന് പിന്നാലെ കെ.പി.സി.സി അംഗങ്ങളുടെ പുതുക്കിയ പട്ടിക സംസ്ഥാന കോൺഗ്രസ് നേതൃത്വം കേന്ദ്രത്തിന് സമർപ്പിച്ചു. പട്ടിക മാറ്റിയില്ലെങ്കില്‍ കേരളത്തെ ഒഴിവാക്കി എ.ഐ.സി.സി തെരഞ്ഞെടുപ്പ് നടത്തുമെന്ന് കെ.പി.സി.സിക്ക് ഹൈകമാൻഡ് താക്കീത് നല്‍കിയിരുന്നു. ഇതോടെയാണ് പട്ടികയിൽ യാതൊരു മാറ്റവും പറ്റിെല്ലന്ന കടുത്ത നിലപാടിൽനിന്ന് പിന്മാറാൻ കോൺഗ്രസിലെ പ്രമുഖ ഗ്രൂപ്പുകൾ തയാറായത്.
വനിതകൾക്കും ദലിത് വിഭാഗങ്ങൾക്കും കൂടുതൽ പ്രാതിനിധ്യം നൽകിയാണ് പുതിയ പട്ടിക സമർപ്പിച്ചത്. വനിതകളുടെ പ്രാതിനിധ്യം 17ൽനിന്ന് 28 ആയി വർധിപ്പിച്ചു. ദലിത് വിഭാഗങ്ങൾക്ക് 10 ശതമാനം പ്രാതിനിധ്യം ഉറപ്പാക്കി. പട്ടികയിൽ മാറ്റം വന്നതോടെ ആദ്യപട്ടികയിൽ ഉണ്ടായിരുന്ന ഇരുപേതാളം പേർ ഒഴിവായി. ദലിത് വിഭാഗങ്ങളിൽനിന്ന് ഏഴുപേരാണ് ആദ്യ പട്ടികയിൽ ഉണ്ടായിരുന്നത്. ദലിത് പ്രാതിനിധ്യം 10 ശതമാനമെന്ന വ്യവസ്ഥ പാലിക്കാൻ പരമാവധി വനിതകളെ കണ്ടെത്തിയതോടെ വനിത പ്രാതിനിധ്യവും ഉറപ്പാക്കാൻ നേതൃത്വത്തിന് സാധിച്ചു.
സമവായത്തിെൻറ പേരിൽ ഗ്രൂപ് വീതംവെപ്പാണ് നടന്നതെന്ന വിമർശനവുമായി മുൻ കെ.പി.സി.സി പ്രസിഡൻറുമാർ ഉൾപ്പെടെ രംഗത്തെത്തുകയും അവരുടെ പരാതിയിൽ കഴമ്പുണ്ടെന്ന് ഹൈകമാൻഡിന് ബോധ്യപ്പെടുകയും ചെയ്തതോടെയാണ് ആദ്യ പട്ടികയിൽ മാറ്റംവരുത്താൻ ആവശ്യപ്പെട്ടത്.
വി.എം. സുധീരൻ, കെ. മുരളീധരൻ എന്നിവർക്ക് പുറെമ ഇരു ഗ്രൂപ്പിലും പെടാത്തവരും വനിതകളും യുവാക്കളും എം.പിമാരുമാണ് പ്രധാനമായും പരാതിപ്പെട്ടത്. ഹൈകമാൻഡ് നിർദേശത്തിന് വഴങ്ങാൻ ഗ്രൂപ്പുകള്‍ ആദ്യം തയാറായിരുന്നില്ല. ഇതോടെയാണ് ശക്തമായ മുന്നറിയിപ്പുമായി ഹൈകമാൻഡ് രംഗത്തെത്തിയത്. ഇതിന് പിന്നാലെ വി.എം. സുധീരൻ പട്ടികക്കെതിരെ പരസ്യപ്രതികരണവും നടത്തി. വനിത പ്രാതിനിധ്യം കുറഞ്ഞതിനെതിരെ ഷാനിമോൾ ഉസ്മാനും പ്രതികരിച്ചു.
കാര്യങ്ങൾ കൈവിട്ടുപോകുമെന്ന് ബോധ്യപ്പെട്ടതോടെയാണ് ആദ്യ പട്ടികയിൽ മാറ്റം വരുത്താൻ സംസ്ഥാനനേതൃത്വം തയാറായത്. ആദ്യ പട്ടികയിൽ പ്രാതിനിധ്യം ഇല്ലാതിരുന്ന ഇടുക്കി, കൊല്ലം, കോഴിക്കോട്, കാസർകോട് ജില്ലകളിൽനിന്ന് പുതുക്കിയ പട്ടികയിൽ വനിതകളെ ഉൾപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.