കണ്ണൂർ: മുൻ എ.ഡി.എം കെ. നവീൻബാബുവിന്റെ മരണത്തിൽ പ്രത്യേക അന്വേഷണ സംഘം ഈമാസം 31നകം കുറ്റപത്രം സമർപ്പിക്കും. ഹൈകോടതി ഡിവിഷൻ ബെഞ്ച് മുമ്പാകെ സമർപ്പിച്ച കേസ് ഡയറി ബുധനാഴ്ച തിരികെ ലഭിച്ചതോടെയാണ് കുറ്റപത്രം തയാറാക്കുന്ന നടപടികൾ പുനരാരംഭിച്ചത്. കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നവീന്റെ കുടുംബം നൽകിയ ഹരജി പരിഗണിക്കവേയാണ് കേസ് ഡയറി ഹൈകോടതിയിൽ സമർപ്പിച്ചിരുന്നത്.
സി.ബി.ഐ അന്വേഷണ ആവശ്യം ഡിവിഷൻ ബെഞ്ചും തള്ളിയതോടെ കുറ്റപത്രം ഉടൻ സമർപ്പിക്കുന്നതിനുള്ള നടപടികൾ തുടങ്ങിയിരുന്നു. അതിന്റെ മുന്നോടിയായി കേസ് ഡയറി തിരികെ ലഭിക്കുന്നതിനുള്ള അപേക്ഷ കോടതിയിൽ സമർപ്പിക്കുകയും ചെയ്തു. എ.ഡി.എമ്മിന്റെ മരണം ആത്മഹത്യതന്നെയെന്നാണ് കുറ്റപത്രത്തിലുമുള്ളതെന്നാണ് സൂചന. എ.ഡി.എമ്മിന്റെ യാത്രയയപ്പ് ചടങ്ങിൽ ക്ഷണിക്കാതെ എത്തിയ കണ്ണൂർ ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യയുടെ പ്രസംഗത്തിൽ മനംമടുത്താണ് ആത്മഹത്യ. കേസിൽ മറ്റു പ്രതികളൊന്നും കുറ്റപത്രത്തിൽ ഇല്ലെന്നുമാണ് സൂചന. എ.ഡി.എമ്മിനെ കൊലപ്പെടുത്തി കെട്ടിത്തൂക്കിയെന്ന കുടുംബത്തിന്റെ ആരോപണങ്ങൾ പൂർണമായും തള്ളുകയും ചെയ്യുന്നു. ഹൈകോടതി നിർദേശ പ്രകാരം പ്രത്യേക അന്വേഷണ സംഘം തയാറാക്കിയ കുറ്റപത്രത്തിന്റെ കരട് ഡി.ജി.പിക്ക് കൈമാറും. തുടർന്നാണ് കണ്ണൂർ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിക്കുക.
കണ്ണൂർ റേഞ്ച് ഡി.ഐ.ജി യതീഷ് ചന്ദ്രയുടെ മേൽനോട്ടത്തിൽ സിറ്റി പൊലീസ് കമീഷണർ പി. നിധിൻ രാജ്, അസി. കമീഷണർ ടി.കെ. രത്നകുമാർ, ടൗൺ എസ്.എച്ച്.ഒ ശ്രീജിത് കൊടേരി തുടങ്ങിയ ഏഴംഗ സംഘമാണ് കേസന്വേഷിക്കുന്നത്. കണ്ണൂർ എ.ഡി.എമ്മായിരിക്കെ കഴിഞ്ഞ ഒക്ടോബർ 15നാണ് നവീൻബാബുവിനെ പള്ളിക്കുന്നിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.