മഴ വീണ്ടും ശക്തി പ്രാപിക്കുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ അടുത്ത മൂന്ന് ദിവസം മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധയിടങ്ങളില്‍ മഴക്കും അതോടൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം അല്ലെങ്കിൽ ശക്തമായ മഴക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് അറിയിച്ചിട്ടുണ്ട്.

കേരളത്തിലെ നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴക്കും സാധ്യതയുണ്ട്. നാളെ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

വരുംമണിക്കൂറിൽ മുന്നറിയിപ്പിൽ മാറ്റം വരാമെന്നും കൂടുതൽ ജില്ലകളിൽ ശക്തമായ മഴക്ക് സാധ്യത ഉണ്ടെന്നും നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. പത്തനംതിട്ട, ഇടുക്കി, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിലാണ് ഇടത്തരം മഴക്കും ശക്തമായ കാറ്റിനും സാധ്യത. മറ്റു ജില്ലകളിൽ നേരിയ മഴക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ന്യൂനമര്‍ദ പാത്തി കേരളത്തോട് അടുത്തതാണ് ഇപ്പോഴത്തെ മഴക്ക് കാരണമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്ക്-പടിഞ്ഞാറൻ കാറ്റും അനുകൂലമായി ഉയർന്നു. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും വടക്കൻ ഒഡിഷ, പശ്ചിമ ബംഗാൾ തീരങ്ങൾക്ക് മുകളിലായി സ്ഥിതി ചെയ്യുന്ന ന്യൂനമർദം ശക്തി കൂടിയ ന്യൂനമർദമായി മാറാൻ സാധ്യതയുണ്ട്.

അടുത്ത ദിവസത്തിനുള്ളിൽ വടക്കൻ ഒഡിഷക്കും പശ്ചിമബംഗാളിലെ ഗംഗാ സമതലങ്ങൾക്കും കുറുകെ വടക്ക്-പടിഞ്ഞാറ് ദിശയിലേക്ക് ന്യൂനമർദം സഞ്ചരിക്കാൻ സാധ്യതയുണ്ട്. ഇതിനാലാണ് കേരളത്തിൽ മഴ ശക്തമാകുന്നത്. ജൂലൈ 20 വരെ സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.

ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ മലയോര മേഖലയിൽ ഉള്ളവരും തീരദേശ നിവാസികളും അതീവ ജാഗ്രത പാലിക്കേണ്ടതാണ്. മത്സ്യത്തൊഴിലാളികൾക്ക് ലഭ്യമാകുന്ന ജാഗ്രതാ നിർദേശം കൃത്യമായി പാലിച്ച് മാത്രമെ കടലിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളൂ.

Tags:    
News Summary - Heavy Rain: Yellow Alert in 4 Districts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.