മുയ്യം പുഴയോരത്ത് കണ്ടെത്തിയ പാണ്ടൻ വേഴാമ്പലുകളിൽ ഒന്ന്
കണ്ണൂർ: വനമേഖലകളിൽ കാണുന്ന മലബാർ പൈഡ് ഹോൺബിൽ എന്ന പാണ്ടൻ വേഴാമ്പലുകളിൽ നാല് എണ്ണത്തെ തളിപ്പറമ്പിന് സമീപത്തെ മുയ്യം പുഴയോരത്ത് കണ്ടെത്തി. പുഴയിൽ കുളിക്കാനെത്തിയ പ്രദേശവാസികളാണ് ആദ്യം കണ്ടത്. പ്രദേശവാസിയായ ഐ.പി. രഞ്ജിത് മൊബൈൽ ഫോണിൽ ചിത്രീകരിച്ചു. തളിപ്പറമ്പ് സർ സയ്യിദ് കോളജിലെ ഫോറസ്ട്രി വകുപ്പ് അസി. പ്രഫസറും പക്ഷി നിരീക്ഷകയുമായ സി. സ്നേഹ ഇവ മലബാർ പൈഡ് ഹോൺബില്ലുകളാണ് ഇവയെന്ന് തിരിച്ചറിഞ്ഞു.
തളിപ്പറമ്പ് മേഖലയിൽ ഈ ഇനത്തിൽ പെട്ട പക്ഷികളെ ആദ്യമായാണ് കണ്ടെത്തിയതെന്ന് ഇവർ പറഞ്ഞു. വലുപ്പമേറിയ കൊക്കും അതിന് മുകളിലെ കാസ്കും കറുപ്പും വെളുപ്പും കലർന്ന ശരീര നിറവും വെളുത്ത വയറുമാണ് ഇതിന്റെ പ്രത്യേകത. കഴുത്തിന്റെ വശങ്ങളും പറക്കുമ്പോൾ വ്യക്തമായി കാണുന്ന വെളുത്ത വാലും കറുത്ത അഗ്ര ഭാഗവും ആകർഷകമാണ്. നിത്യഹരിത, ഇലപൊഴിയും വനങ്ങൾ, വനാതിർത്തികൾ, പുഴയോര വനങ്ങൾ എന്നിവയാണ് ഇവയുടെ പ്രധാന ആവാസവ്യവസ്ഥ. പഴങ്ങളാണ് പ്രധാന ആഹാരം.
കണ്ണൂർ ജില്ലയിൽ ഈ ഇനത്തിന്റെ സാന്നിധ്യം വളരെ അപൂർവമാണ്. മുയ്യം പ്രദേശത്തെ ഈ കണ്ടെത്തൽ പ്രാദേശിക പക്ഷി വൈവിധ്യ പഠനങ്ങളിൽ ശ്രദ്ധേയമായ ഒന്നാണെന്ന് സി. സ്നേഹ പറഞ്ഞു. മുയ്യം പുഴയും വയലും ഉൾപ്പെടുന്ന കുറുമാത്തൂർ പഞ്ചായത്തിൽ നിന്ന് ഇതുവരെ 148 പക്ഷികളെ പഠനത്തിന്റെ ഭാഗമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും അവർ അഭിപ്രായപ്പെട്ടു. കഴിഞ്ഞവർഷം ജൂലൈയിൽ ഏഴിമലയിൽ മലമുഴക്കി വേഴാമ്പലിനെ കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.