‘പുസ്തകത്തിൽ തോന്നിവാസം എഴുതിയാൽ കേസ് കൊടുക്കും, പാർട്ടി പുറത്താക്കിയയാൾ എന്ത് വെല്ലുവിളി നടത്താനാണ്? -ക്ഷുഭിതനായി എം.വി. ഗോവിന്ദൻ

കണ്ണൂർ: രക്തസാക്ഷി ഫണ്ടിലടക്കം വെട്ടിപ്പ് നടത്തിയെന്നാരോപിച്ച് സി.പി.എമ്മിനെതിരെ രംഗത്തുവന്ന കണ്ണൂർ ജില്ലാ കമ്മിറ്റിയം​ഗം വി. കുഞ്ഞികൃഷ്ണ​നെ കുറിച്ചുള്ള ചോദ്യങ്ങളോട് ക്ഷുഭിതനായി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ‘പാർട്ടിയിൽ നിന്ന് പുറത്താക്കിയ ഒരാൾ പിന്നെ എന്ത് വെല്ലുവിളി നടത്താനാണ്? ഞങ്ങളൊന്നും അന്വേഷിക്കാൻ പോകുന്നില്ല. അന്വേഷിക്കാൻ പോകുന്നില്ലെന്ന് മലയാളത്തിലാണ് പറയുന്നത്. കുഞ്ഞിക്കൃഷ്ണൻ പറയുന്ന ചോദ്യവുമായി നിങ്ങൾ കുറെക്കാലം നടക്കും, പക്ഷേ അത്ര കാലമൊന്നും നടക്കില്ല; വളരെ ചുരുങ്ങിയ സമയം കൊണ്ട് അത് അവസാനിക്കും. ഉത്തരം പറയാൻ മനസ്സില്ല. അത് പോരേ?’ -അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

‘രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട കാര്യങ്ങൾ ജനങ്ങളുടെ മുമ്പിൽ അവതരിപ്പിക്കും. ഞങ്ങൾക്ക് യാതൊന്നും ഒളിച്ചുവെക്കാനില്ല. കുഞ്ഞിക്കൃഷ്ണനെ പാർട്ടി പുറത്താക്കിയതാണ്. കുഞ്ഞിക്കൃഷ്ണനെ മഹത്വവൽക്കരിച്ചിട്ടാണോ സംസാരിക്കേണ്ടത്? പുറത്തായാൽ പിന്നെ വിമർശനാത്മകമായ രീതിയിൽ പറയും. നല്ല രീതിയിൽ പയ്യന്നൂരിന്റെ പാരമ്പര്യം പറഞ്ഞുകൊണ്ടാണ് സംസാരിച്ചത്.

കമ്മ്യൂണിസ്റ്റ് പാർട്ടിയെയോ ഇടതുപക്ഷത്തെയോ തകർക്കാൻ ഒരു കുഞ്ഞിക്കൃഷ്ണനും സാധിക്കില്ല. അതിന്റെ തുടർച്ചയാണ് സ്വീകരണത്തിൽ പറഞ്ഞത്. അത്രയേ ഉള്ളൂ. കുഞ്ഞികൃഷ്ണന്റെ വെല്ലുവിളിയൊന്നും ഏറ്റെടുക്കാൻ പോകുന്നില്ല. പാർട്ടിയിൽ നിന്ന് പുറത്താക്കിയ ഒരാൾ പിന്നെ എന്ത് വെല്ലുവിളി നടത്താനാണ്? ഞങ്ങളൊന്നും അന്വേഷിക്കാൻ പോകുന്നില്ല. കുഞ്ഞിക്കൃഷ്ണന്റെ കണക്കല്ല കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കണക്ക്. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് കൃത്യമായ കണക്കുണ്ട്. പിന്നെ എന്തിനാണ് കുഞ്ഞിക്കൃഷ്ണന്റെ കണക്കിന് പോകുന്നത്? കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്ന് പുറത്താക്കിയ ഒരാൾ പറയുന്നത് ഞങ്ങൾ എന്തിനാണ് മുഖവിലയ്ക്കെടുക്കുന്നത്? എല്ലാ കണക്കുകളും പാർട്ടിയിൽ അവതരിപ്പിച്ചതല്ലേ? പാർട്ടിക്കുടനീളം റിപ്പോർട്ട് ചെയ്തതല്ലേ? ഞങ്ങളുടെ പക്കൽ കണക്കില്ലേ? ആ കണക്ക് ഞങ്ങൾ അവതരിപ്പിക്കും. അതിനെന്താണ് കുഴപ്പം? ജനങ്ങൾക്ക് മനസ്സിലാകുന്ന രീതിയിൽ അത് അവതരിപ്പിക്കും.

തോന്നിവാസം പറയാൻ പുറപ്പെട്ടാൽ കേസ് കൊടുക്കും. എന്റെ പേര് പറഞ്ഞാൽ ഞാനും കേസ് കൊടുക്കും. ജയരാജേട്ടൻ പറഞ്ഞാലും ഗോവിന്ദൻ മാഷ് പറഞ്ഞാലും ആരു പറഞ്ഞാലും ഇത്തരത്തിലുള്ള തോന്നിവാസങ്ങൾ പത്രത്തിലോ ഈ പറയുന്ന പുസ്തകത്തിലോ എഴുതിവെച്ചിട്ടുണ്ടെങ്കിൽ അതിനെതിരെ കേസ് കൊടുക്കും’ -എം.വി. ഗോവിന്ദൻ പറഞ്ഞു.

കുഞ്ഞിക്കൃഷ്ണന്റേത് അദ്ദേഹത്തിന്റെ അഭിപ്രായമാണെന്നും അത് പാർട്ടിയുടെ അഭിപ്രായമല്ലെന്നും എം.വി. ജയരാജൻ പ്രതികരിച്ചു. ‘പാർട്ടിയെ തിരുത്താനല്ല, പാർട്ടിയെ തകർക്കാനാണ് അദ്ദേഹം ഇറങ്ങിത്തിരിച്ചിരിക്കുന്നത്. അത് പാർട്ടിക്കും ജനങ്ങൾക്കും അറിയാം. പാർട്ടിയെ തകർക്കാൻ ശ്രമിക്കുന്നവരുമായി പാർട്ടിക്ക് യാതൊരു വിട്ടുവീഴ്ചയുമില്ല. പാർട്ടിയെ ലക്ഷ്യമാക്കി എഴുതിയ പുസ്തകത്തിൽ ആരുടെയൊക്കെ പേരുകൾ പരാമർശിച്ചാലും വ്യക്തികളല്ല പാർട്ടി, പാർട്ടിയാണ് വലുത്. പാർട്ടി എന്നത് പാർട്ടി അംഗങ്ങൾ മാത്രമല്ല, ബഹുജനങ്ങളും ഉൾപ്പെടുന്നതാണ്. കുഞ്ഞിക്കൃഷ്ണൻ എഴുതുന്ന പുസ്തകത്തിന് പാർട്ടിയുടെ ആധികാരികതയില്ല; അത് ഒരു പാർട്ടി വിരുദ്ധന്റെ പുസ്തകമാണ്’ -ജയരാജൻ പറഞ്ഞു. 

Tags:    
News Summary - mv govindan against v kunhikrishnan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.