കൊച്ചി: ഓപ്പറേഷൻ തൂഫാൻ പദ്ധതിക്ക് പിന്തുണ തേടി തമിഴ്നാട് മുഖ്യമന്ത്രി വിജയിയെ കാണുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. നാളെ ഉച്ചക്ക് വിജയിയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് മന്ത്രി പറഞ്ഞത്. രാജഗിരി ക്രിസ്തു ജയന്തി പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ച തൂഫാൻ വാരിയർ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
അന്തർസംസ്ഥാന ലഹരി മാഫിയകളെ ഇല്ലാതാക്കുന്നതിൽ അദ്ദേഹം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സംസ്ഥാനത്ത് ലഹരി വിൽപനയും ഉപയോഗവും തടയുന്നതിനായി കേരള സർക്കാർ രൂപീകരിച്ച പദ്ധതിയാണ് ഓപ്പറേഷൻ തൂഫാൻ. അന്തർസംസ്ഥാന തലത്തിൽ ലഹരിക്കടത്ത് നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി കർണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലെ ഡി.ജി.പിമാരുമായി ചർച്ച നടത്തിയതായും മന്ത്രി വ്യക്തമാക്കി.
കർണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാറുമായും രമേശ് ചെന്നിത്തല ചർച്ച നടത്തിയിട്ടുണ്ട്. സംസ്ഥാനത്ത് ഓപ്പറേഷൻ തൂഫാൻ പദ്ധതി ആരംഭിച്ചതിനു ശേഷം ഇതുവരെയായി ഏകദേശം 70 കോടിയിലേറെ രൂപ വിലമതിക്കുന്ന ലഹരി വസ്തുക്കൾ പിടിച്ചെടുത്തിട്ടുണ്ട്. ലഹരി ഉപയോഗത്തിനും വിൽപനയ്ക്കുമെതിരെ മന്ത്രി സംസാരിക്കുകയുണ്ടായി. യഥാർഥ ലഹരി ഫുഡ്ബോൾ പോലെയുള്ള കായിക വിനോദങ്ങളായിരിക്കണമെന്നും കുട്ടികളാണ് നാടിനെ നയിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.