കരിപ്പൂർ: വിദേശത്ത് കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനുള്ള വന്ദേഭാരത് മിഷെൻറ മൂന്നാംഘട്ടത്തിൽ കോഴിക്കോട് വിമാനത്താവളത്തിലേക്ക് കൂടുതൽ സർവിസുകൾ. ആദ്യ രണ്ട് ഘട്ടത്തിലായി അഞ്ച് വീതം സർവിസുകളാണ് കരിപ്പൂരിലേക്ക് ഉണ്ടായിരുന്നത്.
ചൊവ്വാഴ്ച മുതൽ ആരംഭിച്ച മൂന്നാംഘട്ടത്തിൽ 24 സർവിസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ 22 എണ്ണം എയർഇന്ത്യ എക്സ്പ്രസും രണ്ടെണ്ണം എയർഇന്ത്യയുമാണ് നടത്തുക.
കൂടുതൽ സർവിസുകൾ പ്രഖ്യാപിച്ചെങ്കിലും കൂടുതൽ പ്രവാസികളുള്ള ദോഹയിൽനിന്ന് കരിപ്പൂരിലേക്ക് ഒന്നുപോലും അനുവദിക്കാതിരുന്നത് കല്ലുകടിയായി. ദോഹയിൽനിന്ന് പത്ത് സർവിസുകളാണ് ഇൗ കാലയളവിൽ ക്രമീകരിച്ചിരിക്കുന്നത്. ഇതിൽ അഞ്ചെണ്ണമാണ് കേരളത്തിലേക്കുള്ളത്. രണ്ടെണ്ണം വീതം കൊച്ചി, കണ്ണൂർ എന്നിവിടങ്ങളിലേക്കും ഒന്ന് തിരുവനന്തപുരത്തേക്കുമാണ്.
ജൂൺ നാല് വരെയാണ് മൂന്നാംഘട്ട സർവിസുകൾ. കരിപ്പൂരിന് പുറമെ കൊച്ചി 23, തിരുവനന്തപുരം 20, കണ്ണൂർ 19 എന്നിങ്ങനെയാണ് മറ്റ് വിമാനത്താവളങ്ങളിലേക്കുള്ള സർവിസുകൾ. കേരളത്തിലേക്ക് ഏറ്റവും സർവിസുകൾ യു.എ.ഇയിൽ നിന്നാണ്. ദുബൈ- എട്ട്, അബൂദബി- ഏഴ്, ബഹ്റൈൻ- മൂന്ന്, ജിദ്ദ, മസ്കത്ത്, കുവൈത്ത് എന്നിവിടങ്ങളിൽ നിന്ന് രണ്ട് വീതം സർവിസുകളുമാണ് കരിപ്പൂരിലേക്കുള്ളത്.
എല്ലാ ദിവസവും രണ്ട് വിമാനങ്ങളുണ്ട്. വെള്ളിയാഴ്ച നാലും ശനിയാഴ്ച മൂന്ന് വിമാനങ്ങളുമുണ്ട്. എയർഇന്ത്യ ജിദ്ദയിൽനിന്ന് വലിയ വിമാനം ഉപയോഗിച്ചാണ് സർവിസ് നടത്തുക. ഇതിനാൽ കൂടുതൽ പേർക്ക് നാട്ടിലെത്താൻ സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.