ഒറ്റക്കല്ല, കൂടെയുണ്ട് കോട്ടയം മാതൃകാ പദ്ധതി- ആരോഗ്യ മന്ത്രി വീണ ജോര്‍ജ്

കോവിഡ് സാഹചര്യത്തില്‍ മാനസിക സംഘര്‍ഷം നേരിടുന്നവര്‍ക്കായി കോട്ടയം ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നടപ്പാക്കുന്ന ഒറ്റയ്ക്കല്ല കൂടെയുണ്ട് കോട്ടയം മാതൃകാ പദ്ധതിയാണെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. പദ്ധതിയുടെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കുകയായിരുന്നു മന്ത്രി

കോവിഡുമായി ബന്ധപ്പെട്ട് മാനസിക പിരിമുറുക്കം നേരിടുന്ന നിരവധി പേര്‍ നമ്മുടെ നാട്ടിലുണ്ട്. പിന്തുണയുമായി സമൂഹം ഒപ്പമുണ്ട് എന്ന സന്ദേശം അവര്‍ക്കു നല്‍കുന്നത് വലിയ കാര്യമാണ്. പ്രാദേശിക തലത്തില്‍ ഓരോ വീടുകളിലുമെത്തുന്ന രീതിയിലുള്ള ഈ പിന്തുണാ സംവിധാനം അഭിനന്ദനാര്‍ഹമാണ്. ഈ പദ്ധതി എല്ലാ സ്ഥലങ്ങളിലും ഏറ്റെടുക്കപ്പെടും.

കോവിഡ് പ്രതിരോധത്തിലും ചികിത്സയിലും ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ച്ചവെക്കാന്‍ കോട്ടയം ജില്ലയ്ക്ക് സാധിച്ചു. ഊര്‍ജ്ജിതമായ പ്രയത്‌നത്തിന്റെ ഫലമായാണ് ജില്ലയുടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഗണ്യമായി കുറഞ്ഞത്.

കോവിഡിന്റ രണ്ടാം തരംഗത്തെ നാം പൂര്‍ണമായും അതിജീവിച്ചിട്ടില്ല. പോസിറ്റിവിറ്റി പൂജ്യത്തില്‍ എത്തിക്കുന്നതിനായി പരിശ്രമിക്കണം. സ്വന്തം പരിസരത്ത് രോഗവ്യാപനം ഇല്ലെന്ന് ഉറപ്പാക്കുംവിധത്തില്‍ ഓരോരുത്തരും ജാഗ്രത പുലര്‍ത്തണം. അതോടൊപ്പം മൂന്നാം തരംഗമുണ്ടായാല്‍ നേരിടുന്നതിനുള്ള പ്രവര്‍ത്തനങ്ങളും സജീവമായി മുന്നോട്ടു കൊണ്ടുപോകണം-മന്ത്രി നിര്‍ദേശിച്ചു.

ഒറ്റയ്ക്കല്ല, കൂടെയുണ്ട് കോട്ടയം എന്ന പദ്ധതിയില്‍ പങ്കാളികളാകുന്ന സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ഥികള്‍ ഏറ്റെടുക്കുന്നത് ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ സാമൂഹിക ഉത്തരവാദിത്വമാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച സഹകരണ, രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. ആദ്യ ഘട്ടത്തില്‍ രോഗം ബാധിച്ച പലര്‍ക്കും സാമൂഹികമായ ഒറ്റപ്പെടലും കടുത്ത മാനസിക സമ്മര്‍ദ്ദവും അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. രോഗം ബാധിക്കുന്നയാളെ കുറ്റവാളിയെപ്പോലെ കാണുന്ന സമീപനത്തില്‍ മാറ്റം വരുത്തേണ്ടതുണ്ട്-അദ്ദേഹം പറഞ്ഞു.

തോമസ് ചാഴികാടന്‍ എം.പി. മുഖ്യാതിഥിയായിരുന്നു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി സന്ദേശം നല്‍കി. ജില്ലാ കളക്ടര്‍ എം. അഞ്ജന ആമുഖ പ്രഭാഷണവും കില ഡയറക്ടര്‍ ഡോ. ജോയ് ഇളമണ്‍ മുഖ്യ പ്രഭാഷണവും നടത്തി.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.