പത്തനംതിട്ട: ദേവസ്വം ബോർഡിലേക്ക് വന്ന കുറിപ്പിൽ ‘പിത്തള’ വെട്ടി ‘ചെമ്പ്’ എന്ന് എഴുതിച്ചേർക്കുക മാത്രമാണ് താൻ ചെയ്ത തെറ്റെന്നും അതിനാൽ നടപടി സ്വീകരിക്കരുതെന്നും സി.പി.എം ജില്ല കമ്മിറ്റിയംഗവും ശബരിമല സ്വർണക്കൊള്ള കേസ് പ്രതിയുമായ എ. പത്മകുമാർ പാർട്ടിക്ക് മറുപടിക്കത്ത് നൽകി. പാർട്ടി ജില്ല കമ്മിറ്റി നൽകിയ കാരണംകാണിക്കൽ നോട്ടീസിനുള്ള മറുപടി അദ്ദേഹം ദൂതൻവഴി നൽകുകയായിരുന്നു എന്നറിയുന്നു.
യഥാർഥത്തിൽ പിത്തളയിലല്ല, ചെമ്പിലാണ് സ്വർണം പൂശിയത്. പാളികൾ നന്നാക്കണമെന്നത് ദേവസ്വം ബോർഡ് ഒന്നാകെയെടുത്ത തീരുമാനമായിരുന്നു. തിരുവാഭരണ കമീഷണറുടെ മേൽനോട്ടത്തിൽ നിർവഹിക്കാനായിരുന്നു തീരുമാനം. ബോർഡ് ഒരുമിച്ചെടുത്ത തീരുമാനത്തിൽ താൻ പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന ഒരുകാര്യവും ചെയ്തിട്ടില്ലെന്ന് പത്മകുമാർ പറയുന്നു. കുറ്റപത്രത്തിൽ തെളിവുകളുടെ അടിസ്ഥാന്നത്തിൽ ആരോപണം വന്നാൽ മാത്രമേ സാങ്കേതികമയി കുറ്റവാളി എന്നെങ്കിലും പറയാൻ കഴിയൂ. നിലവിൽ ആ സാഹചര്യമില്ലെന്നും അദ്ദേഹം മറുപടിയിൽ വ്യക്തമാക്കി.
കുറ്റപത്രം വരാതെ കുറ്റവാളിയെന്ന് കരുതാനാകില്ലെന്നും അതിനാൽ പാർട്ടി നടപടി ഇപ്പോൾ ചർച്ചാവിഷയമല്ലെന്നുമായിരുന്നു സംസ്ഥാന സെക്രട്ടറിയുടെ നിലപാട്. എന്നാൽ, സംസ്ഥാന കമ്മിറ്റിയുമായി ആലോചിക്കാതെയാണ് ജില്ല കമ്മിറ്റി പത്മകുമാറിന് കാരണംകാണിക്കൽ നോട്ടീസ് നൽകിയത്. തെരഞ്ഞെടുപ്പിന് മുമ്പ് നടപടിയെടുത്ത് പാർട്ടിയുടെഭാഗം സുരക്ഷിതമാക്കുകയാണ് ജില്ല കമ്മിറ്റിയുടെ ലക്ഷ്യം. ഇതിനായി സംസ്ഥാന കമ്മിറ്റിയിൽ സമ്മർദം ചെലുത്തുകയാണ് ജില്ല കമ്മിറ്റിയുടെ തിടുക്കപ്പെട്ടുള്ള നടപടിക്ക് പിന്നിലെന്ന് കരുതുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.