ന്യൂഡല്‍ഹി: കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ലോക് കല്യാൺ മാർഗിലെ ഔദ്യോഗിക വസതിയിൽ കൂടിക്കാഴ്ച നടത്തി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ സാന്നിധ്യത്തിൽ തിങ്കളാഴ്ച രാവിലെ 10ന് പ്രധാനമന്ത്രിയുടെ വസതിയിലെത്തി നടത്തിയ അരമണിക്കൂർ കൂടിക്കാഴ്ചയിൽ റമദാൻസന്ദേശം പ്രധാനമന്ത്രിക്ക് കൈമാറിയതായും കാന്തപുരം പറഞ്ഞു. നിയമസഭാ തെരഞ്ഞടുപ്പ് പടിവാതിൽക്കൽനിൽക്കെ കൂടിക്കാഴ്ചയിൽ രാഷ്ട്രീയമില്ലെന്നും തെരഞ്ഞെടുപ്പ് കാര്യങ്ങൾ ചർച്ചചെയ്തില്ലെന്നും കേരളത്തിന്റെ കാര്യങ്ങളാണ് പറഞ്ഞതെന്നും ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് കാന്തപുരം പ്രതികരിച്ചു.
ഇടതുപക്ഷത്തിന്റെ നിലവിലുള്ള പോക്കിൽ തൃപ്തമാണോ എന്ന ചോദ്യത്തിന്, അതുസംബന്ധിച്ച ചർച്ച തുടങ്ങിയിട്ടില്ലെന്നായിരുന്നു മറുപടി. റമദാനൊക്കെ കഴിഞ്ഞല്ലേ തെരഞ്ഞെടുപ്പ് വരുക. അതുകൊണ്ട് അതേപ്പറ്റി ചർച്ചയൊന്നും തുടങ്ങിയിട്ടില്ല -അദ്ദേഹം പറഞ്ഞു. സമസ്ത ഐക്യമാണോ ലയനമാണോ ഉദ്ദേശിക്കുന്നത് എന്ന ചോദ്യത്തിന്, അത് ചർച്ച ആരംഭിക്കുമ്പോഴേ പറയാൻ കഴിയൂവെന്നും കാന്തപുരം പറഞ്ഞു.
മനുഷ്യർക്കൊപ്പം എന്ന മുദ്രാവാക്യവുമായി നടത്തിയ കേരളയാത്രയിൽ കാസർകോട് ഉള്ളാൾ മുതൽ തിരുവനന്തപുരം വരെ ഓരോ പ്രദേശത്തും റോഡും പാലവും വെള്ളവും വീടും ആശുപത്രിയുമടക്കമുള്ള വിവിധ ആവശ്യങ്ങൾ ചോദിച്ചറിഞ്ഞിരുന്നു. ഇവയെല്ലാം ക്രോഡീകരിച്ച് മുഖ്യമന്ത്രിക്ക് കൊടുത്ത നിവേദനത്തിന്റെ കോപ്പിതന്നെ ഇന്ത്യൻ പ്രധാനമന്ത്രിക്കും കൊടുക്കണമെന്ന് തീരുമാനിച്ച് അദ്ദേഹത്തിന്റെ സമയം വാങ്ങി ഡൽഹിയിൽ വന്നതാണ്. കേന്ദ്രം ചെയ്യേണ്ട കാര്യങ്ങളെപ്പറ്റി ആലോചിക്കാമെന്നും അന്വേഷിക്കാമെന്നും മോദി പറഞ്ഞിട്ടുണ്ട്.
അലീഗഢ് സർവകലാശാലയുടെ ഓഫ് കാമ്പസ് പെരിന്തൽമണ്ണയിൽ സ്ഥാപിച്ച് വർഷങ്ങളായിട്ടും വേണ്ടത്ര പുരോഗതി വന്നില്ലെന്ന കാര്യവും പറഞ്ഞു. അവിടെ താമസിക്കാൻ സൗകര്യമില്ലാത്തതിനാലും വേണ്ടത്ര അധ്യാപകരില്ലാത്തതിനാലും പഠിക്കാൻ കുട്ടികളില്ലെന്നും ധരിപ്പിച്ചു.
കാന്തപുരത്തിന്റെ മകനും എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്റുമായ ഡോ. മുഹമ്മദ് അബ്ദുല്‍ഹകീം അസ്ഹരി, സമസ്ത കേരള ജംഇയ്യതുല്‍ ഉലമ സെക്രട്ടറി പേരോട് അബ്ദുറഹ്മാന് സഖാഫി, സി.പി. സ്വാദിഖ് നൂറാനി എന്നിവരും കൂടെയുണ്ടായിരുന്നു.
വഖഫ്-എസ്.ഐ.ആർ ആശങ്കകൾ, പുരാതന മസ്ജിദുകളും ഇസ്ലാമിക പൈതൃകസ്മാരകങ്ങളും സംരക്ഷിക്കൽ, മൗലാനാ ആസാദ് നാഷനൽ ഫെലോഷിപ് ഉൾപ്പെടെ ന്യൂനപക്ഷ വിദ്യാഭ്യാസ ക്ഷേമ പദ്ധതികളുടെ പുനഃസ്ഥാപനം, ബറേലി സംഭവത്തിൽ ഉൾപ്പെടെ നിരപരാധികൾക്ക് നീതി ലഭ്യമാക്കൽ, മുബാറക്പൂർ ജാമിഅ അശ്റഫിയ്യ മുതൽ ഉത്തരേന്ത്യയിലെ ഇസ്ലാമിക സ്ഥാപനങ്ങൾ നേരിടുന്ന പ്രതിസന്ധികൾക്ക് പരിഹാരം, ദക്ഷിണേന്ത്യയിലെ തീർഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ട്രെയിൻ സർവിസ് എന്നിവയും ചർച്ചയിൽവന്നു.
കാന്തപുരത്തെ പ്രശംസിച്ച് മോദി
ന്യൂഡൽഹി: സാമൂഹിക സൗഹാർദവും സാഹോദര്യവും ശക്തിപ്പെടുത്താനും വിദ്യാഭ്യാസ പുരോഗതിക്കും കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ നടത്തുന്ന പരിശ്രമങ്ങൾ ശ്രദ്ധേയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. ഔദ്യോഗിക വസതിയിൽ തന്നെ വന്നുകണ്ടപ്പോൾ അദ്ദേഹത്തിന്റെ കരം കവർന്നുള്ള ചിത്രം സമൂഹമാധ്യമമായ ‘എക്സി’ൽ പങ്കുവെച്ചാണ് മോദി കാന്തപുരത്തെ പ്രശംസിച്ചത്. ഇന്ത്യയുടെ ഗ്രാൻഡ് മുഫ്തി ശൈഖ് അബൂബക്കർ അഹ്മദ് സാഹിബുമായി വളരെ നല്ല ആശയവിനിമയം നടന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ‘എക്സി’ൽ കുറിച്ചു. നിരവധി വിഷയങ്ങളിലുള്ള കാഴ്ചപ്പാടുകൾ തങ്ങൾ പരസ്പരം കൈമാറിയെന്നും മോദി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.