വി.ഡി. സതീശൻ
തിരുവനന്തപുരം: മെസ്സിയെ കേരളത്തിൽ കൊണ്ടുവരും എന്ന പേരിൽ വൻ തട്ടിപ്പാണ് നടന്നതെന്ന് മുഖ്യമരന്തി വി.ഡി. സതീശൻ. ഇതുസംബന്ധിച്ച് കായികവകുപ്പ് സ്പെഷൽ സെക്രട്ടറി തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നത് ഗുരുതര ക്രമക്കേടുകളാണെന്നും മന്ത്രിസഭ യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
ഇതുസംബന്ധിച്ച ഉത്തരവാദിത്തത്തിൽനിന്ന് മുൻ സർക്കാറിന് ഒഴിഞ്ഞുമാറാൻ പറ്റില്ല. ക്വട്ടേഷൻ വിളിക്കാതെയാണ് സ്വകാര്യ കമ്പനിക്ക് കരാർ നൽകിയത്. റിപ്പോർട്ട് ഞാൻ പഠിച്ചുകൊണ്ടിരിക്കുകയാണ്. ഒരു തീരുമാനവും എടുത്തിട്ടില്ല. അതിനിടെ ഞാൻ ഒരു കമ്പനിയെ പൂട്ടിക്കാൻ നടക്കുന്നു എന്നൊക്കെ പറയുന്നത് അസംബന്ധമാണ്. മെസ്സിയുടെ പേരിലുള്ള തട്ടിപ്പ് സംബന്ധിച്ച് വാർത്ത നേരത്തെ തന്നെ അന്തരീക്ഷത്തിലുള്ള കാര്യമാണ്. എല്ലാവർക്കും അറിയാവുന്നതുമാണ്. അത് ഏതെങ്കിലും ഒരു പത്രത്തിൽ വന്നതല്ല. എല്ലാ മാധ്യമങ്ങളിലും വാർത്ത വന്നിട്ടുണ്ട്. ഞാൻ മനോരമയും മാതൃഭൂമിയും ഒക്കെ സന്ദർശിച്ചിട്ടുണ്ട് -അദ്ദേഹം പറഞ്ഞു.
മെസ്സിയുടെ വരവുമായി ബന്ധപ്പെട്ട പണമിടപാടിൽ കഴിഞ്ഞ സർക്കാറിന്റെ കാലത്ത് തന്നെ ജി.എസ്.ടി വെട്ടിപ്പ് നടന്നതായി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, അതിൽ അന്വേഷണം നടന്നിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് ഉചിതമായ ഏജൻസികൾ പ്രാഥമിക അന്വേഷണം നടത്തും. ഈ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ വിപുലമായ തരത്തിൽ കേന്ദ്ര ഏജൻസികളുടെ സഹായം വേണമോ എന്ന് തീരുമാനിക്കുക. എഫ്.സി.ആർ.എ ലംഘനം നടന്നിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.