കൽപ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാർഥികളുടെ നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയപരിധി നാളെ അവസാനിക്കാനിരിക്കെ അപരരെയും വിമതരെയും സ്വതന്ത്രരെയും ഒതുക്കാനുള്ള പെടാപാടിലാണ് വിവിധ മണ്ഡലങ്ങളിലെ സ്ഥാനാർഥികൾ. എന്നാൽ ചുരം കയറി മാനന്തവാടിയിൽ എത്തിയാൽ സ്ഥിതി വളരെ ശാന്തമാണ്. പ്രചാരണത്തിനിടെ വന്യമൃഗങ്ങളെ പേടിച്ചാലും മനുഷ്യരെക്കൊണ്ടുള്ള ആക്രമണണം ഉണ്ടാവില്ലല്ലോ എന്ന ആശ്വാസത്തിലാണ് സ്ഥാനാർഥികൾ.
അപരരും വിമതരും സ്വതന്ത്രരും ഇല്ലാത്ത മാനന്തവാടിയിൽ മത്സരരംഗത്തുള്ളത് മൂന്ന് മുന്നണി സ്ഥാനാർഥികൾ മാത്രം. എൽ.ഡി.എഫിനായി സി.പി.എമ്മിന്റെ സിറ്റിങ് എം.എൽ.എയും മന്ത്രിയുമായ ഒ.ആർ. കേളുവും യു.ഡി.എഫിന് വേണ്ടി കോൺഗ്രസിന്റെ ഉഷാ വിജയനുമാണ് മത്സരിക്കുന്നത്. എൻ.ഡി.എയ്ക്കുവേണ്ടി ബി.ജെ.പിയുടെ പി. ശ്യാംരാജും രംഗത്തുണ്ട്.
2021-ൽ ഒ.ആർ. കേളുവും കോൺഗ്രസിന്റെ പി.കെ. ജയലക്ഷ്മിയും ബി.ജെ.പിയുടെ പള്ളിയറ മുകുന്ദനുമായിരുന്നു കളത്തിൽ. അന്ന് 9282 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കേളു ജയിച്ചത്. 2021-ൽ കേളുവിന് ലഭിച്ച വോട്ട്- 72536. പി.കെ. ജയലക്ഷ്മിക്ക് ലഭിച്ച വോട്ട്- 63254. 2016ൽ 1380 വോട്ടിനായിരുന്നു പി.കെ ജയലക്ഷ്മി പരാജയപ്പെട്ടത്.
ഉമ്മൻ ചാണ്ടി മന്ത്രി സഭയിൽ അംഗമായിരുന്നു പി.കെ ജയ ലക്ഷ്മിക്കെതിരെ അന്ന് അപര രംഗത്തുണ്ടായിരുന്നു. 1300 വോട്ടായിരുന്നു അപര നേടിയത്. മാത്രമല്ല, രണ്ടുതവണയും പാർട്ടിയിൽ ഒരു വിഭാഗം തനിക്കെതിരേ കരുക്കൾ നീക്കിയെന്ന് കഴിഞ്ഞദിവസം ജയലക്ഷ്മി ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.