ആംബുലൻസ് പൈലറ്റ് എൻ.ആർ. കാർത്തിക്, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ നീനു ടോമി എന്നിവർ
മുത്തങ്ങ: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ പ്രസവവേദനയുണ്ടായ യുവതിക്ക് കനിവ് 108 ആംബുലൻസിനുള്ളിൽ സുഖപ്രസവം. വയനാട് മുത്തങ്ങ കുമഴി കോളനിയിലെ 21 വയസ്സുകാരിക്കും കുഞ്ഞിനുമാണ് ആംബുലൻസ് ജീവനക്കാർ രക്ഷകരായത്. ബുധനാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് യുവതിയെ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽനിന്നും മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സക്കായി ഡോക്ടർ നിർദേശിക്കുന്നത്.
ഇതിനായി ഡോക്ടർ കനിവ് 108 ആംബുലൻസിന്റെ സേവനം തേടുകയായിരുന്നു. കൺട്രോൾ റൂമിൽനിന്ന് അത്യാഹിത സന്ദേശം നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലൻസിന് കൈമാറി. തുടർന്ന് ആംബുലൻസ് പൈലറ്റ് എൻ.ആർ. കാർത്തിക്, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ നീനു ടോമി എന്നിവർ സുൽത്താൻബത്തേരി താലൂക്ക് ആശുപത്രിയിലെത്തി യുവതിയുമായി മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് യാത്രതിരിച്ചു.
യാത്രാമധ്യേ യുവതിയുടെ ആരോഗ്യനില കൂടുതൽ വഷളാവുകയും തുടർന്ന് എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ നീനു ടോമി നടത്തിയ പരിശോധനയിൽ പ്രസവം എടുക്കാതെ മുന്നോട്ടുപോകുന്നത് അമ്മക്കും കുഞ്ഞിനും സുരക്ഷിതമല്ലെന്ന് മനസ്സിലാക്കുകയും ചെയ്തു. തുടർന്ന് ആംബുലൻസിൽ തന്നെ ഇതിനുവേണ്ട സജ്ജീകരണങ്ങൾ ഒരുക്കുകയായിരുന്നു.
ഉച്ചക്ക് 2.43ന് നീനുവിന്റെ പരിചരണത്തിൽ യുവതി ആംബുലൻസിൽ ആൺകുഞ്ഞിന് ജന്മം നൽകി. തുടർന്ന് നീനു അമ്മയും കുഞ്ഞിനും പ്രഥമ ശുശ്രൂഷ നൽകി. ഉടൻ ഇരുവരെയും ആംബുലൻസ് പൈലറ്റ് കാർത്തിക് മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.