തൊഴിലാളികൾക്ക് വേതനമില്ല ; അധികൃതർക്ക് ഊരുചുറ്റാൻ ലക്ഷങ്ങളുടെ വാഹനം

മാനന്തവാടി: ദിവസവേതനം ഉൾപ്പെടെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ വരുമാനമില്ലെങ്കിലും ഉദ്യോഗസ്ഥര്‍ക്ക് ഊരുചുറ്റാൻ ലക്ഷങ്ങൾ ചെലവഴിച്ച് പുത്തന്‍ വാഹനം.

ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സിലിലാണ് (ഡി.ടി.പി.സി) ഈ ധൂർത്ത്. കോവിഡ് പ്രതിസന്ധികാലത്ത് 13 ലക്ഷത്തോളം രൂപ വില വരുന്ന വാഹനമാണ് ഉദ്യോഗസ്ഥർക്കുവേണ്ടി ഇറക്കിയത്. ഡി.ടി.പി.സിയുടെ വിനോദസഞ്ചാര കേന്ദ്രങ്ങൾ മാസങ്ങളായി അടച്ചിട്ടിരിക്കുകയാണ്. നൂറുകണക്കിന് ജീവനക്കാരുടെ കൂലി പകുതിയായി ഇതിനകം വെട്ടിക്കുറച്ചു.

സെക്യൂരിറ്റി ജീവനക്കാരെ പിരിച്ചുവിട്ടു. ടൂറിസം കേന്ദ്രങ്ങളിലെ നവീകരണപ്രവൃത്തികൾ സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ നിര്‍ത്തിവെച്ചു. സ്ഥിരം ജീവനക്കാരുടെ ഡി.എ കുടിശ്ശിക നല്‍കിയിട്ടില്ല. 24 വര്‍ഷത്തോളം സേവനം ചെയ്ത് പിരിഞ്ഞവര്‍ക്ക് ആനുകൂല്യങ്ങൾ കുടിശ്ശികയുണ്ട്.

നിലവില്‍ ഓഫിസ് കാര്യങ്ങള്‍ക്ക് രണ്ടും, എടക്കല്‍, കുറുവ ദ്വീപ് എന്നിവിടങ്ങളില്‍ ഓരോന്നും വാഹനമുണ്ടെന്നിരിക്കെയാണ് അഞ്ചാമത്തെ വാഹനം വാങ്ങിയത്.

വനമേഖലയിൽ ഡി.ടി.പി.സി നടത്തുന്ന ടൂറിസം ചട്ടലംഘനമാണെന്ന് പരിസ്ഥിതി സംഘടനകൾ ചൂണ്ടിക്കാട്ടിയതോടെ കാടുകയറിയുള്ള വിനോദസഞ്ചാരവും പ്രതിസന്ധിയിലാണ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.