മുണ്ടക്കൈ ഉരുൾദുരന്തത്തിന്റെ ആകാശദൃശ്യം (ഫയൽ ചിത്രം)
കല്‍പറ്റ: മുണ്ടക്കൈ ഉരുള്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി കൽപറ്റ ബൈപാസിനരികെ ടൗൺഷിപ്പിലുള്ള ആദ്യഘട്ട വീടുകളുടെ കൈമാറ്റം ഫെബ്രുവരി 25ന് നടക്കുമ്പോഴും നിരവധി ദുരന്തബാധിതർ പടിക്ക് പുറത്തുതന്നെ.
കല്‍പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ ടൗണ്‍ഷിപ്പിലെ 178 വീടുകളുടെ താക്കോല്‍ദാനമാണ് 25ന് നടക്കുന്നത്. ഇത് നിരവധി ദുരന്തബാധിതർക്ക് ഏറെ ആശ്വാസം നൽകുന്നു.
എന്നാൽ, ഇനിയും സര്‍ക്കാറിന്റെ ഗുണഭോക്തൃ പട്ടികയില്‍ ഇടം ലഭിക്കാത്ത ദുരന്തബാധിതരായ കുടുംബങ്ങളാണ് വീടടക്കമുള്ള സഹായങ്ങൾ കിട്ടാതെ ദുരിതത്തിലാകുന്നത്. ഉരുള്‍ദുരന്തത്തിന്റെ ഉത്ഭവ കേന്ദ്രമായ മുണ്ടക്കൈയിലെ പാടികളിലും എച്ച്.എം.എല്‍ ഫാക്ടറിക്ക് സമീപം പാടികളിലും ഏറെ കുടുംബങ്ങൾ കഴിഞ്ഞിരുന്നു. ചൂരല്‍മല സ്‌കൂള്‍ റോഡിലെ പടവെട്ടികുന്നിലെയും അട്ടമലയിലെ ലയങ്ങളിലും നിരവധി കുടുംബങ്ങൾ ഉണ്ടായിരുന്നു.
ഇവർ ദുരന്തം നേരിട്ട് ബാധിച്ചവരാണ്. എന്നാൽ, ഇവർ ഇനിയും സർക്കാറിന്റെ പുനരധിവാസ പട്ടികകളില്‍ ഉള്‍പ്പെട്ടിട്ടില്ല. സര്‍ക്കാര്‍ ഉത്തരവിലെ സാങ്കേതികത്വം പറഞ്ഞാണ് ഈ കുടുംബങ്ങളെ അധികൃതര്‍ ഗുണഭോക്തൃ പട്ടികകളില്‍നിന്ന് ഒഴിവാക്കിയത്.
പുനരധിവാസത്തിനായി പ്രസിദ്ധീകരിച്ച രണ്ട് ബി പട്ടികയുടെ മാനദണ്ഡം നിര്‍ദേശിച്ചിറക്കിയ ഉത്തരവില്‍ നോ ഗോ സോണില്‍നിന്ന് 50 മീറ്റര്‍ പരിധിയില്‍ ഒറ്റപ്പെട്ട വീടുകള്‍ എന്നുമാത്രം രേഖപ്പെടുത്തിയതാണ് ഇവര്‍ക്ക് തിരിച്ചടിയായത്. ഇതോടെ ഇവർ സർക്കാർപട്ടികയിൽനിന്ന് പുറത്താവുകയായിരുന്നു. ഇതോടെയാണ് ഇവർക്ക് വീടടക്കമുള്ള സഹായങ്ങൾ അന്യമായത്. പാടികള്‍ എന്ന് ഉത്തരവിലില്ല എന്ന സാങ്കേതികത്വമാണ് അധികൃതർ ഇവരെ പുറത്താക്കാനുള്ള ന്യായമായി പറഞ്ഞത്. ഈ ഉത്തരവ് തിരുത്തുമെന്ന് റവന്യൂ മന്ത്രി നേരത്തേ പറഞ്ഞിരുന്നെങ്കിലും ഇതുവരെ കുടുംബങ്ങളെ ഉള്‍പ്പെടുത്താന്‍ നടപടികളുണ്ടായിട്ടില്ല.
2019ലെ പുത്തുമല ഉരുള്‍ ദുരന്തത്തിലും പുനരധിവാസ ഗുണഭോക്താക്കളുടെ പട്ടികയില്‍നിന്ന് പാടികളില്‍ താമസിച്ച കുടുംബങ്ങളെ സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു. ദുരന്തത്തില്‍ പൂര്‍ണമായും തകര്‍ന്ന പാടികളില്‍ കഴിഞ്ഞിരുന്ന കുടുംബങ്ങളെ ഉള്‍പ്പെടെയാണ് ഒഴിവാക്കിയത്.
ഇതേ അവസ്ഥയാണ് തങ്ങളെയും കാത്തിരിക്കുന്നതെന്ന ആധിയിലാണ് മുണ്ടക്കൈയിലേയും റാട്ടപ്പാടിയിലേയും കുടുംബങ്ങള്‍. ഇതേ അവസ്ഥയിലാണ് അട്ടമലയിലെ കുടുംബങ്ങളും. ദുരന്തത്തിന് ശേഷം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വാടക വീടുകളില്‍ കഴിയുകയാണ് ഈ കുടുംബങ്ങളും. സ്വന്തമായി വീടും സ്ഥലവും ഇല്ലാത്ത തോട്ടം തൊഴിലാളികളാണ് പാടികളില്‍ കഴിഞ്ഞിരുന്നവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.